ചെന്നൈ: കാലാവസ്ഥാ പ്രവചന സംവിധാനങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാടടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സ്റ്റാലിൻ കത്തയച്ചു. ഐ.എം.ഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യൻ മെറ്ററോളജിക്കൽ സെന്ററി(ഐ.എം.സി.)നെ കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

ചെന്നൈയിൽ ഡിസംബർ 30, 31 തീയതികളിലുണ്ടായ കനത്തമഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ കത്ത്. ഹൈ അലേർട്ട് സാഹചര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാനും അക്കാര്യം സംസ്ഥാന സർക്കാരിനെ കൃത്യസമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നാണ് കേന്ദ്രത്തോട് സ്റ്റാലിൻ അഭ്യർത്ഥിച്ചിരിക്കുന്നത്.

ദുരന്ത സാഹചര്യങ്ങൾക്കു വേണ്ടി തയ്യാറെടുക്കാൻ ചെന്നൈ ഐ.എം.സിയിൽനിന്നുള്ള മുന്നറിയിപ്പുകളാണ് സംസ്ഥാന സർക്കാർ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം നൽകി, റെഡ് അലേർട്ട് സാഹചര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ഐ.എം.സി. ചെന്നെ അപര്യാപ്തമാണെന്നാണ് മനസ്സിലാകുന്നത്- സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഐ.എം.സിയുടെ പ്രവചനത്തിലെ പോരായ്മകൾ സംസ്ഥാനത്തിന്റെ എമർജൻസി മാനേജ്മെന്റ് സംവിധാനത്തെ ബാധിക്കുന്നുണ്ടെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്.