തിരുവനന്തപുരം: റോഡുപണി അവസാനിക്കുംമുമ്പ് ടോൾപിരിവ് ആരംഭിച്ച കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ തിരുവല്ലത്തെ ടോൾപ്ലാസകൾ കഴിഞ്ഞ രണ്ട് ആഴ്‌ച്ചയായി സമരങ്ങളുടെ തലസ്ഥാനമായി മാറുന്നു. ഭരണ- പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയപാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മൂന്ന് തവണയാണ് ടോൾപിരിവ് നിർത്തിവയ്ക്കേണ്ടിവന്നത്.

കോവളം എംഎൽഎ അഡ്വ. എം വിൻസെന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയ്ക്ക് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചപ്പോൾ സിപിഎമ്മും പോഷകസംഘടനകളും ടോളിനെതിരെ പ്രതിഷേധസമരവുമായി രംഗത്തെത്തി. സിപിഐ, മുസ്ലിംലീഗ്, ആർഎസ്‌പി, ഐഎൻഎൽ, പിഡിപി തുടങ്ങിയ രാഷ്ട്രീയസംഘടനകൾ ടോൾവിരുദ്ധസമരത്തിന്റെ ഭാഗമായപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപിയും ദേശീയപാതാ അഥോറിറ്റിക്കെതിരെ പ്രതിഷേധവുമായി എത്തി. ബിജെപി സമരത്തിന്റെ ഭാഗമായി എത്തിയ മുതിർന്ന നേതാവ് ഒ രാജഗോപാൽ മറ്റ് രാഷ്ട്രീയപാർട്ടികളുടെ സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

ടോൾപ്ലാസയ്ക്ക് സമീപത്തുള്ള ഒമ്പത് വില്ലേജുകളെ ടോളിൽ നിന്നും ഒഴിവാക്കണമെന്ന് എം. വിൻസെന്റ് എംഎൽഎ ആവശ്യപ്പെട്ടു. കൊല്ലം ബൈപ്പാസ് ഉത്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് ടോൾ പിരിവ് ആരംഭിച്ചത്. ആലപ്പുഴ ബൈപ്പാസിലെ ടോൾ പിരിവ് ഇതുവരെ ആരംഭിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ പണി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ടോൾ പിരിവ് ആരംഭിച്ചിരിക്കുന്നത്.

നിർമ്മാണം 100 ശതമാനവും പൂർത്തിയായ ശേഷം മാത്രമെ ടോൾ പിരിവ് ആരംഭിക്കുകയുള്ളുവെന്ന കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുടെ പാർലമെന്റിൽ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ഇവിടെ ടോൾ പിരിക്കാനുള്ള നീക്കമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. ഇതിനിടെ ദേശീയ പാതയുടെ ഒരു ഘട്ടം പൂർത്തിയായതുകൊണ്ട് ടോൾ പിരിവ് തുടരുമെന്ന നിതിൻ ഗഡ്ഗരിയുടെ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാനഘടകം തന്നെ രംഗത്ത് വന്നതും ടോൾ സമരത്തിലെ വ്യത്യസ്തകാഴ്‌ച്ചയായി.

കോൺഗ്രസ് പ്രവർത്തകർ ടോൾപ്ലാസയ്ക്കുള്ളിൽ അനിശ്ചിതകാലസമരത്തിലാണ്. സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ടോൾപ്ലാസ ഉപരോധിച്ചിരുന്നു. സിപിഎം പ്രവർത്തകർ കഞ്ഞിവച്ചും പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസും ഇവിടെ സമരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയിലേയ്ക്ക് ഹൈവേ മാർച്ച് നടത്തുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു. എഐവൈഎഫ്, കെഎസ്‌കെടിയു, ഐഎൻടിയുസി, കേരള മൽസ്യതൊഴിലാളി കോൺഗ്രസ് (എം) തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി ടോൾബൂത്തിലേയ്ക്ക് എത്തുകയാണ്.

ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും മാത്രമാണ് ടോളിൽ ഇളവുള്ളത്. ടോൾബൂത്തിന്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള കാറുടമകൾക്ക് പാസ് നൽകും. 275 രൂപയുടെ പാസ് ഒരുമാസം ഉപയോഗിക്കാം. ദേശീയപാത അഥോറിറ്റിയുടെ പാൽക്കുളങ്ങര ഓഫിസിൽ നിന്നും ടോൾ ബൂത്തിൽ നിന്നും പാസ് ലഭ്യമാണ്. എന്നാൽ പ്രദേശത്തുള്ള വാണിജ്യവാഹനങ്ങൾ ടോൾ അടയ്ക്കേണ്ടിവരും. ഇരുവശത്തേക്കുമുള്ള ടോൾ ഒരുമിച്ച് നൽകുമ്പോൾ നിരക്കിൽ ഇളവുണ്ട്. തിരിച്ചുള്ള യാത്രയ്ക്ക് ടോൾനിരക്കിന്റെ പകുതി തുക നൽകിയാൽ മതി. അഞ്ച് ടോൾ ഗേറ്റുകളാണ് തിരുവല്ലത്ത് സജ്ജമാക്കിയിരിക്കുന്നത്. 12 കോടി മുടക്കിയാണ് ടോൾ ബൂത്ത് നിർമ്മിച്ചിരിക്കുന്നത്.