തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. നിയമാനുസൃതമായി സർക്കാർ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂവെന്നും തൊഴിലാളി യൂണിയനുകൾ അറിയിച്ചു.

തീരുമാനം സ്വാഗതാർഹമെന്ന് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു. വർത്തമാനകാലത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊണ്ടു ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉറച്ച നിലപാടു സ്വീകരിക്കുമ്പോൾ തന്നെ സമൂഹത്തിലെ മറ്റെല്ലാ ജനവിഭാഗങ്ങളോടുമുള്ള അവരുടെ ഉത്തരവാദിത്വവും വിസ്മരിക്കാൻ പാടില്ല. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് എത്തിച്ച ഉപകരണങ്ങൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിനു നോക്കുകൂലിയും അമിതകൂലിയും ചോദിച്ചു എന്നൊരു ആക്ഷേപം ഉയർന്നു വരികയുണ്ടായി.

ഒരു തൊഴിലാളി സംഘടനയും ഈ കാര്യത്തിൽ ഉത്തരവാദികളല്ല. ട്രേഡ് യൂണിയനുകളിൽ അംഗങ്ങളായവരല്ല ഈ തെറ്റായ നിലപാടു സ്വീകരിച്ചത്. പ്രാദേശികമായി ഒരു സംഘം ആളുകൾ ചെയ്ത കുറ്റത്തിന് ചുമട്ടുതൊഴിലാളികളെ മൊത്തത്തിൽ ആക്ഷേപിക്കുന്ന വിധത്തിലാണു പരാമർശങ്ങൾ ഉണ്ടായത് ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും ഒരു വിഭാഗത്തെ മൊത്തം ആക്ഷേപിക്കുവാൻ ഇത്തരം കാര്യങ്ങൾ ഇടയാക്കുന്നുവെന്നത് ട്രേഡ് യൂണിയനുകൾ വളരെ ജാഗ്രതയോടെ കാണണമെന്നു മന്ത്രി യോഗത്തിൽ പറഞ്ഞു.

സർക്കാരിന്റെ ആഹ്വാനമനുസരിച്ചു സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും നല്ലതോതിൽ ഇടപെടുന്നവരാണു ചുമട്ടുതൊഴിലാളികളും അവരുടെ സംഘടനകളും. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്.

അത്തരം ഒരു സാഹചര്യത്തിൽ ഏതെങ്കിലും പ്രശ്‌നം ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനം നിക്ഷേപത്തിന് അനുയോജ്യമായ പ്രദേശമല്ലെന്നു വരുത്തി തീർക്കാൻ നാടിന്റെ ശത്രുക്കൾക്ക് അവസരമൊരുക്കി കൊടുക്കാൻ പാടില്ല. ഈ ജാഗ്രത എല്ലാ ട്രേഡ് യൂണിയനുകളുടെയും പ്രവർത്തനത്തിൽ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.