പമ്പ: ആന്ധ്രയിൽ നിന്ന് ശബരിമല ദർശനത്തിന് വന്ന സംഘത്തിലെ യുവാവിനെ സംശയം തോന്നി പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ ഇയാൾ പുരുഷനായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തി സ്ത്രീ ആയതാണെന്നും കണ്ടെത്തി. ബുധൻ രാവിലെ 11 മണിയോടെ നിലയ്ക്കലിലാണ് സംഭവം. ആന്ധ്രയിൽ നിന്നുള്ള സംഘത്തോടൊപ്പം വന്നയാൾ താഹിർ എന്നാണ് പേരെന്നും 19 വയസുണ്ടെന്നും പൊലീസിനോട് പറഞ്ഞു.

സംശയം തോന്നി മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് ശസ്ത്രക്രിയയിലുടെ പെണ്ണായി മാറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. മുംതാസ് എന്നാണ് പേരെന്നും മനസിലാക്കി. ഇവർക്കൊപ്പം വന്നവരെ ദർശനത്തിന് അയച്ചു. തുടർന്ന് ദർശനം നടത്താത്തതിന്റെ മനോവിഷമത്തിൽ ഇവർ ഇടതുകൈയിൽ ബ്ലേഡ് കൊണ്ട് അയ്യപ്പ എന്ന് ഇംഗ്ലീഷിൽ എഴുതി. ഉടൻ തന്നെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം വന്നവർ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അവരുടെ കൂടെ വിട്ടയയ്ക്കുമെന്നാണ് പൊലീസ് പറയുന്നത്.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് ദർശനം നടത്തുന്നതിന് നിലവിൽ തടസമില്ല. ഇത്തരക്കാരെ ദർശനത്തിന് കയറ്റി വിടുന്ന പതിവുമുണ്ട്. എന്നാൽ താഹിർ എന്ന് പറയുന്നയാൾ ശസ്ത്രക്രിയ നടത്തി പെണ്ണായതിനാലുള്ള ആശയക്കുഴപ്പമാണ് സംഭവിച്ചതെന്നാണ് പറയുന്നത്.