കൊച്ചി: വ്യാജ ഡോക്ടർമാരെ പിടികൂടാനും ചികിത്സാ പിഴവുകൾ ഇല്ലാതാക്കാനും പുതിയ നടപടികളുമായി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ. കോടികൾ ചെലവിട്ട് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടി ഇന്ത്യയിലെത്തി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് കൗൺസിൽ പ്രധാനമായും മൂക്കുകയർ ഇടാൻ ഒരുങ്ങുന്നത്.

ഇനിമുതൽ വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയെത്തുന്നവർക്ക് ഇന്ത്യയിൽ ചികിത്സ നടത്തുന്നതിന് ഒരു വർഷത്തെ പ്രായോഗിക പരിശീലനം (ഇന്റേൺഷിപ്പ്) നിർബന്ധമാക്കി. ഇവർ വിദേശത്ത് ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി എത്തിയാലും ഈ നിബന്ധന പാലിക്കേണ്ടി വരും. 2018 ജനുവരി ഒന്നുമുതൽ ഇത് നടപ്പാക്കാൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ യോഗം തീരുമാനിച്ചു.

ഇതിന് പുറമേ തദ്ദേശീയമായി പരിശീലനം നടത്തുകയും വിദേശത്ത് പരീക്ഷയെഴുതുകയും ചെയ്തു കിട്ടുന്ന മെഡിക്കൽ ബിരുദങ്ങൾക്കും ഡിപ്ലോമകൾക്കും ഇനിമേലിൽ അംഗീകാരമുണ്ടായിരിക്കുന്നതുമല്ല. അതുപോലെ കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അതിസുരക്ഷയുള്ള ഹോളോഗ്രാം സംവിധാനത്തിലേക്ക് മാറ്റാത്തവരുടെ രജിസ്ട്രേഷനുകൾ നഷ്ടപ്പെടുന്നതുമാണ്. കഴിഞ്ഞ ഒക്ടോബർ 31 വരെയായിരുന്നു ഇതു പുതുക്കാനുള്ള അവസാന കാലാവധി.

ചൈന, ജപ്പാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പണം വാരിയെറിഞ്ഞ് മെഡിക്കൽ ബിരുദം വാങ്ങി നാട്ടിൽ തിരിച്ചെത്തി ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നവർ നിരവധിയാണ്. ഇവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നുണ്ടോ എന്നു പോലും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കൗൺസിലിന്റെ പുതിയ നടപടി.

പഠനവും ഇന്റേൺഷിപ്പും വിദേശത്ത് പൂർത്തിയായി വരുന്നവർക്ക് അധിക പരിശീലനം ഏർപ്പെടുത്താനുള്ള തീരുമാനം ഏറെക്കാലമായി ആലോചിച്ചുവന്നതാണ്. വിദേശങ്ങളിലെ പരിശീലനം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അനുശാസിക്കുന്ന നിലവാരത്തിലല്ലെന്നാണ് കണ്ടെത്തൽ.

അതുപോലെ ഇവിടെ പരിശീലനം നടത്തി വിദേശത്ത് പരീക്ഷയെഴുതുന്ന കോഴ്സുകൾ പലതും വെറും കച്ചവടം മാത്രമാണെന്ന ആരോപണമുയർന്നിരുന്നു. ഇത്തരം കോഴ്സുകൾ പൂർത്തിയാക്കുന്നവർ പലതരം ചികിത്സ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ നടപടി. വേണ്ടത്ര പരിശീലനം സിദ്ദിഖാതെ നാട്ടിൽ എത്തി പ്രാക്ടീസ് ചെയ്യുന്നവരെ പിടികൂടാനാണഅ പുതിയ നടപടി.