ബംഗളൂരു: തമിഴ്‌നാട് ധർമപുരിക്ക് സമീപം പാളം തെറ്റിയ കണ്ണൂർ-യശ്വന്ത്പൂർ സ്‌പെഷ്യൽ എക്സ്‌പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക് ബസുകളിൽ മാറ്റി. റെയിൽവെ ഏർപ്പെടുത്തിയ 15 ബസ്സുകളിലായി രാവിലെ ഒമ്പതോടെയാണ് മുഴുവൻ യാത്രക്കാരെയും തോപ്പൂരിൽനിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

അപകടസ്ഥലത്ത് അഞ്ചു ബസുകളുടെ സേവനവും ഏർപ്പെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. വിവരങ്ങളറിയാൻ 04344 222603 (ഹൊസൂർ), 080 22156554 (ബംഗളൂരു), 04342 232111 (ധർമപുരി) എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌ക്ക് സംവിധാനം ഏർപ്പെടുത്തി.

വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെയാണ് അപകടത്തിൽ പെട്ടത്. സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. ഏഴു കോച്ചുകൾ പാളം തെറ്റിയതായി ദക്ഷിണ പശ്ചിമ റെയിൽവെ അധികൃതർ അറിയിച്ചു.

അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എ.സി ബോഗിയിലെ ഗ്ലാസുകളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി. അപകടത്തിൽപെട്ട ബോഗികൾ വേർപെടുത്തി യാത്രക്കാരെ തോപ്പൂർ റെയിൽവെ സ്‌റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെനിന്നാണ് ബസുകളിൽ ബംഗളൂരുവിലേക്ക് തിരിച്ചത്.

അപകടം നടന്നത് സിംഗിൾ ലൈനിലായതിനാൽ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട കെ.എസ്.ആർ ബംഗളൂരു- എറണാകുളം ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (02677) കെ.ആർ പുരം-ബംഗാർപേട്ട്-തിരുപ്പത്തൂർ വഴി തിരിച്ചുവിട്ടു. ഇതോടെ നിരവധി മലയാളി യാത്രക്കാർ കുടുങ്ങി.

മഴ തുടരുന്നതിനാൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. സേലത്തുനിന്ന് ബംഗളൂരുവിലേക്കുള്ള സമാന്തര പാതയായതിനാൽ കേരളത്തിൽനിന്നുള്ള മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ അപകടം ബാധിച്ചിട്ടില്ല. കണ്ണൂർ - യശ്വന്ത്പൂർ, ബംഗളൂരു - എറണാകുളം ഇന്റർ സിറ്റി എന്നിവ മാത്രമാണ് ഈ റൂട്ടിലൂടെ കേരളത്തിലേക്ക് ദിനേനയുള്ള ട്രെയിനുകൾ.