തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മർദ്ദനത്തിനിരയായ അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് മെഡിക്കൽ കോളേജിലെത്തിയതും സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദ്ദനത്തിനിരയായതും.

സംഭവത്തിൽ രണ്ടുപേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. സതീശൻ എന്നയാളെ ഇനി പിടികൂടാനുണ്ട്.

അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ അരുൺദേവിനെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മറ്റൊരു ബന്ധു വന്നപ്പോൾ വീട്ടിൽ പോയി വിശ്രമിച്ച ശേഷം തിരികെ മെഡിക്കൽ കൊളേജിൽ എത്തി. അവിടെ കൂട്ടിരുന്ന ആളുടെ കൈയിൽ നിന്ന് പാസ് വാങ്ങി തിരികെ കയറാൻ ശ്രമിക്കുമ്‌ബോഴായിരിന്നു മർദ്ദനം.

ഗേറ്റിന് മുന്നിൽ നിന്ന് വലിച്ച് അകത്തേയ്ക്ക് കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. മർദിക്കുന്നത് കാണാതിരിക്കാൻ അകത്തേക്ക് വലിച്ച് കൊണ്ടുപോയി, ഗേറ്റ് പൂട്ടിയിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവം മൊബൈലിൽ ചിത്രീകരിച്ചയാളെയും ആക്രമിക്കാൻ ശ്രമിച്ചു. സെക്യൂരിറ്റി റൂമിന് പിറകിൽ കൊണ്ട് പോയും മർദ്ദിച്ചതായി അരുൺ ദേവ് പരാതിയിൽ പറയുന്നു. അരുണിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു. മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെയാണ് കേസ് എടുത്തത്.

ആരോഗ്യമന്ത്രി വീണാ ജോർജും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാരും പൊലീസിൽ പരാതി നൽകി. പക്ഷേ ഇവരുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ആദ്യമായല്ല പരാതി ലഭിക്കുന്നത്. മുൻപ് പലതവണ സമാന പരാതി ഉണ്ടായിട്ടുണ്ടെന്നും മെഡിക്കൽ കൊളേജ് പൊലീസ് അറിയിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നവരോട് വളരെ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്യുന്ന ചില സുരക്ഷാ ജീവനക്കാർ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്.