വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു ചൂടു അടുത്തുവരികയാണ്. ട്രംപ് കടുത്ത വെല്ലുവിളിയാണ് ഇക്കുറി നേരിടുന്നത്. ട്രംപിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് പലയിടത്തു നിന്നും പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് നാവിക സേനാംഗങ്ങളെ ട്രംപം അപമാനിച്ചു എന്ന വിധത്തിലാണ്.

ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് നാവികസേനാംഗങ്ങളെ പരാജിതരെന്നും ഒന്നിനും കൊള്ളാത്തവരെന്നും ട്രംപ് വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. അറ്റ്ലാന്റിക് മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സീനിയർ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തിനിടെ ട്രംപ് നാവികസേനാംഗങ്ങളെ അപമാനിച്ചുക്കൊണ്ട് സംസാരിച്ച കാര്യം പറയുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ നാവികസേനാംഗങ്ങളെ സംസ്‌ക്കരിച്ച ഫ്രാൻസിലെ സെമിത്തേരി സന്ദർശിക്കുന്നതുമായി സംബന്ധിച്ച് 2018ൽ നടന്ന ചർച്ചയിലാണ് ട്രംപ് ഇത്തരത്തിൽ സംസാരിച്ചതെന്ന് മാഗസിനിൽ പറയുന്നു.

'ഞാൻ എന്തിന് ആ സെമിത്തേരിയിൽ പോകണം. പരാജയപ്പെട്ടവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സ്ഥലമാണത്.' സന്ദർശനം നടത്താനിരുന്ന ദിവസം രാവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തിനിടയിൽ ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട 1800 നാവിക സേനാംഗങ്ങളെ കഴിവുകെട്ടവരെന്ന് വിളിച്ച ട്രംപ് അതിനാലാണ് അവർ യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്ന് പറയുകയും ചെയ്തതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

1918ൽ 1800ഓളം യു.എസ് നാവികസേനാംഗങ്ങളാണ് ഒന്നാം ലോകമഹായുദ്ധ സമയത്ത് നടന്ന ബലേവു വുഡ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ജർമൻ സൈന്യത്തെ പാരിസിലേക്ക് കടക്കുന്നതിൽ നിന്നും തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ കൊല്ലപ്പെട്ടത്. ട്രംപിന് ഈ യുദ്ധത്തെക്കുറിച്ചോ, എന്തുകൊണ്ടാണ് അമേരിക്ക സഖ്യരാഷ്ട്രങ്ങളെ സഹായിക്കാനായി എത്തിയെന്നതിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്നും അറ്റ്ലാന്റിക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. തന്റെ ഒപ്പമുണ്ടായിരുന്നവരോട് ആരായിരുന്നു ഈ യുദ്ധത്തിലെ നല്ല ആൾക്കാർ എന്ന് ട്രംപ് ചോദിച്ചതായും റിപ്പോർട്ടിലുണ്ട്.

2018ൽ ട്രംപ് നടത്തിയ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി ഈ സെമിത്തേരി സന്ദർശിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടർ ഉപയോഗിക്കാനാകാത്തതാണ് കാരണമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. റിപ്പോർട്ടിനെ പൂർണ്ണമായും നിഷേധിച്ചുക്കൊണ്ട് ട്രംപും വൈറ്റ് ഹൗസും രംഗത്തെത്തി. പേര് പോലും വെളിപ്പെടുത്താൻ ധൈര്യമില്ലാത്തവർ നടത്തിയ ഈ വെളിപ്പെടുത്തലുകൾ എത്രമാത്രം വികലമാണെന്ന് അതിൽ നിന്നുതന്നെ വ്യക്തമാണെന്നായിരുന്നു വൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞത്.

അതേസമയം ട്രംപിന്റെ ചില മുൻ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നാവികസേനാംഗങ്ങളെ അപമാനിക്കുന്ന തരത്തിൽ അദ്ദേഹം സംസാരിച്ചിരിക്കാമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിയറ്റ്നാം യുദ്ധസമയത്ത് തടവിലാക്കപ്പെട്ട, അമേരിക്ക മുഴുവൻ യുദ്ധനായകനായി ആദരിക്കപ്പെടുന്ന മുൻ യു.എസ് സെനറ്റർ ജോൺ മകെയ്നെ അപമാനിച്ചുക്കൊണ്ട് 2016 തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് സംസാരിച്ചിരുന്നു. 'അയാൾ ഒരു യുദ്ധനായകനൊന്നുമല്ല. യുദ്ധത്തിൽ പിടിക്കപ്പെട്ടതുകൊണ്ടു മാത്രമാണ് അയാൾ യുദ്ധവീരനായത്. യുദ്ധത്തിൽ ശത്രുക്കൾ പിടികൂടാത്ത ആളുകളെയാണ് എനിക്ക് ഇഷ്ടം.' ട്രംപ് പറഞ്ഞു.