കണ്ണൂർ: കോവിഡ് പ്രതിസന്ധി കാലത്ത് കണ്ണുരിനെ നയിച്ച കലക്ടർ ടി.വി സുഭാഷ് വിടപറയും മുൻപെ കണ്ണൂരിൽ നിന്നും വിവാഹിതനായി. കണ്ണൂർ മാച്ചേരിയിലെ വത്സരാജിന്റെ മകൾ കെ.വി ശ്രുതിയാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ചക്കരക്കൽ മാച്ചേരിയിലെ വധൂ ഗൃഹത്തിൽവച്ചായിരുന്നു വിവാഹം. ആലപ്പുഴ സ്വദേശിയാണ് കലക്ടർ ടി.വി സുഭാഷ്.

വധൂ-വരന്മാരും അടുത്തബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങിൽപങ്കെടുത്തത്. സംസ്ഥാനത്ത്് ഐ. എ. എസ് ഉദ്യോഗസ്ഥന്മാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ കലക്ടർ ടി.വി സുഭാഷിനെ കൃഷി ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ കണ്ണൂർ കലക്ടർ സ്ഥാനത്തുള്ള അവസാന ദിവസമായിരുന്നു ശനിയാഴ്‌ച്ച. ഇതിനിടെയാണ് ലളിതമായ ചടങ്ങോടെ കണ്ണൂരിൽ നിന്നു തന്നെ അദ്ദേഹം വിവാഹിതനായത്.

കണ്ണൂർ ജില്ലയിൽ നിരവധി ക്രിയാത്മകമായ ഇടപെടലുകളിലൂടെ ജനപ്രീതി നേടിയ ഭരണാധികാരിയാണ് ടി.വി സുഭാഷ്. കോവിഡിന്റെ തുടക്കം മുതൽ രണ്ടു വർഷം പിന്നിട്ടും വരെ കലക്ടറുടെ നേതൃത്വത്തിൽ നിതാന്ത ജാഗ്രതയോടെ നടത്തിയ ഇടപെടൽ ഒരു പരിധി വരെ രോഗ വ്യാപനം തടയാൻ ഇടയാക്കിയിരുന്നു. നിലപാടുകളിലെ കാർക്കശ്യവും വിട്ടുവീഴ്‌ച്ചയില്ലാത്ത തീരുമാനമെടുക്കലുകളും പലപ്പോഴും പല കോണുകളിൽ നിന്നും വിമർശനം ഉയർത്തിയിരുന്നുവെങ്കിലും ദുർബല വിഭാഗങ്ങൾക്ക് നീതി നൽകാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേരളത്തിലെ പോപ്പുലർ ഐ.പി.എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രയുമായി തുടക്കത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ചുവെങ്കിലും പൊലിസ് അമിതാധികാരം പ്രയോഗിക്കുന്നുവെന്ന് തോന്നിയപ്പോൾ എതിർക്കാനും കലക്ടറുടെ അധികാരശക്തി തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നേരത്തെ നടത്തിയ സാമൂഹിക പ്രവർത്തനത്തിന്റെ അനുഭവപരിചയം കൊണ്ടാവാം ആദിവാസി ഭവന പദ്ധതിയുൾപ്പെടെ ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും മുൻകൈയെടുത്ത കലക്ടറാണ് സുഭാഷ്.

പല തവണ ആറളത്തെ ആദിവാസി മേഖലകളിൽ സന്ദർശനം നടത്താനും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും അദ്ദേഹം ശ്രമിച്ചു. ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ മൊബൈൽ ടവർ സ്ഥാപിക്കാൻ കമ്പിനികളോട് ആവശ്യപ്പെടുകയും രക്ഷിതാക്കളുടെ പ്രശ്നങ്ങൾ നേരിട്ടു കേൾക്കുന്നതിനായി അദാലത്ത് നടത്തുകയും ചെയ്തത് ആശ്വാസകരമായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെയിൽ സന്നദ്ധ പ്രവർത്തകർക്ക് പാസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർക്കെതിരെ പലപ്പോഴും ആരോപണങ്ങളുയർന്നിരുന്നുവെങ്കിലും പിന്നീട് അതൊക്കെ കെട്ടടങ്ങി.

ഗസൽ സംഗീതം ഹൃദയ ശ്വാസം പോലെ കൊണ്ടു നടന്ന സുഭാഷ് കണ്ണുരിന്റെ സായാഹ്നങ്ങളെ തന്റെ ഗസൽ ആലാപനത്താൽ സംഗീത സാന്ദ്രമാക്കിയിട്ടുണ്ട്. 2019 ജൂൺ 24നാണ് മിർ മുഹമ്മദലിക്ക് പകരക്കാരനായി കണ്ണൂർ കലക്ടറായി ടി.വി സുഭാഷെന്ന. ആലപ്പുഴക്കാരൻ അധികാരമേൽക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ പദവിയന്ന നിന്നാണ്.

സോഷ്യൽ വർക്കിൽ ബിരുദാന്തര ബിരുദാനന്തരമുള്ള സുഭാഷ് അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നിരവധി മനുഷ്യാവകാശ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ എസ് ചന്ദ്രശേഖറാണ് പുതിയ കണ്ണുർ കലക്ടർ. ഇദ്ദേഹം തിങ്കളാഴ്ച ചുമതലയേൽക്കും.