തിരുവനന്തപുരം: ട്വന്റി ഫോർ ന്യൂസിലെ പ്രധാന അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു. കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയാണ് പോക്ക്. ഒരു വർഷമായി അവധി എടുത്തായിരുന്നു ട്വന്റി ഫോർ ന്യൂസിൽ അരുൺകുമാർ ജോലി ചെയ്തിരുന്നത്. ഈ അവധിക്കാലെ തീർന്നതോടെയാണ് ട്വന്റി ഫോർ ന്യൂസിനെ വിടാൻ അരുൺകുമാറിനെ നിർബന്ധിതനാക്കിയത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ അരുൺകുമാർ യൂണിവേഴ്‌സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. കുട്ടികൾക്ക് ക്ലാസും എടുക്കാൻ തുടങ്ങി. അവധി നീട്ടി കിട്ടാനുള്ള അപേക്ഷ കേരളാ യൂണിവേഴ്‌സിറ്റിക്ക് അരുൺകുമാർ നൽകിയിരുന്നു. എന്നാൽ പ്രൊബേഷൻ കാലത്ത് ഇനിയും അധികകാലം അവധി തരാനാകില്ലെന്ന നിലപാട് സിൻഡിക്കേറ്റ് എടുക്കുകയായിരുന്നു. ഇതോടെയാണ് ട്വന്റി ഫോറിലെ അവതാരക കുപ്പായം അരുൺകുമാർ അഴിച്ചു വയ്ക്കുന്നത്.

മുട്ടിൽ മരം മുറിയിൽ ദീപക് ധർമ്മടം ട്വന്റി ഫോർ ന്യൂസിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇത് ചാനലിന്റെ വിശ്വാസ്യതയിൽ സോഷ്യൽ മീഡിയാ ചർച്ചയും സജീവമായി. ചാനൽ മേധാവി ശ്രീകണ്ഠൻ നായർ പ്രതിരോധത്തിന് ശ്രമിക്കുകയുമാണ്. ഇതിനിടെയാണ് ചാനലിലെ പ്രധാന മുഖം തന്നെ ജോലി വിട്ട് കേരളാ സർവ്വകലാശാലയിലെ മെച്ചപ്പെട്ട ജോലിയിൽ തിരികെ പ്രവേശിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറുനാടൻ എക്‌സ്‌ക്ലൂസീവായി നൽകിയിരുന്നു.

ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് അരുൺകുമാർ ഒരു വർഷം മുമ്പ് ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചത്. മറുനാടൻ വാർത്തയെ തുടർന്ന് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതി കേരള യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം പിൻവലിച്ചത് വലിയ ചർച്ചയായിരുന്നു.

കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ ഒരു വർഷം മുമ്പ് തുടരൻ വാർത്തകൾ നൽകിയിരുന്നു. ചാനൽ പ്രോജക്റ്റ് എന്ന പേരിൽ പ്രതിഫലമില്ലാതെ ചാനലിൽ ജോലി ചെയ്യാനുള്ള ഉത്തരവ് സർവ്വകലാശാല ഇറക്കിയതും വിവാദമായി.

സർവ്വകലാശാലയിൽ നിലനിൽക്കുന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് അരുൺകുമാറിന് വേണ്ടി ഇത്തരം ഒരു വിചിത്ര ഓർഡർ 2020 മാർച്ചിൽ സർവ്വകലാശാല ഇറക്കിയത്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് ലീവ് പോലും എടുക്കാതെ അരുൺകുമാർ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി ഈ സമയത്ത് നിറഞ്ഞത്.

കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. കഴിഞ്ഞ വർഷമാണ് നിയമനം ലഭിച്ചത്. പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കവേയാണ് അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസറായി ജോലി ലഭിക്കുന്നത്.

ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോർ ന്യൂസിലെ അതിവിശ്വസ്തനായിരുന്നു അരുൺകുമാർ. വാർത്താ അവതരണത്തിലെ പ്രത്യേകതകളിലൂടെ പ്രേക്ഷകരിലേക്ക് അരുൺ കുമാറിന് ഇറങ്ങി ചെല്ലാൻ കഴിഞ്ഞിരുന്നു. ട്വന്റി ഫോറിനെ ജനകീയ ബ്രാൻഡാക്കിയതിന് പിന്നിൽ അരുൺകുമാറിനും വലിയ പങ്കുണ്ട്. ഇത്തരത്തിലൊരു അവതാരകനാണ് മുട്ടിൽ മരം മുറിക്കാലത്തെ വിവാദങ്ങൾക്കൊപ്പം ചാനലിന് നഷ്ടമാകുന്നത്.