മൈസൂരു: രണ്ട് വ്യത്യസ്ത കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയക്കാൻ രക്ഷിതാക്കൾ ആലോചിച്ചതിനെ തുടർന്ന് ഇരട്ട സഹോദരിമാർ ആത്മഹത്യ ചെയ്തു. വിവാഹത്തെത്തുടർന്ന് വേർപിരിയേണ്ടിവരുമെന്ന ദുഃഖം മൂലമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്.

ഇരുവരും വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രണ്ടുവ്യത്യസ്ത കുടുംബങ്ങളിലേക്ക് ഇവരെ വിവാഹം ചെയ്തയക്കാൻ രക്ഷിതാക്കൾ ആലോചന നടത്തുകയായിരുന്നു. ഇതോടെ കുട്ടിക്കാലം മൂലം ഒന്നിച്ചുവളർന്ന ഇവർ പിരിയേണ്ടിവരുമെന്ന ദുഃഖം കാരണം തൂങ്ങിമരിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച്ച രണ്ട് റൂമുകളിലായാണ് ഇവർ ആത്മഹത്യ ചെയ്തത്. അരാക്കെറെ പൊലീസ് സ്‌റ്റേഷനിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.