മലപ്പുറം: എ.ആർ നഗർ സഹകരണ ബാങ്കിൽ പരിശോധനക്കെത്തിയ വനിതാ സഹകരണ അസിസ്റ്റന്റ് ഡയറക്ടറെ തടഞ്ഞുവെച്ച് അപമാനിച്ച സംഭവത്തിൽ നടപടി എടുക്കാത്ത പൊലീസിന്റെ കള്ളി പൊളിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ബാങ്കിലെ നിക്ഷേപങ്ങൾ പരിശോധിക്കാനെത്തിയത്. എന്നാൽ, വനിതാ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടറെ, ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇത് പൊളിച്ച് കൊണ്ട് പൊലീസിനെ വിളിച്ചുവരുത്തി ആദായനികുതി വകുപ്പ് ഡിജിറ്റൽ തെളിവുകൾ കൈമാറി.

ആദായനികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗമാണ് കൊച്ചി ഓഫീസിലേക്ക് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കൈമാറിയത്. എന്നാൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന്റെ അടുത്ത ബന്ധുവായ എ.ആർ നഗർ സഹകരണബാങ്ക് മുൻ സെക്രട്ടറിയും നിലവിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ വി.കെ ഹരികുമാറിനെയടക്കം അറസ്റ്റു ചെയ്യാതെ ഒത്തുകളിക്കുകയാണ് പൊലീസെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 20തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപയുടെയോ അതിലധികമോ ഉള്ള ഇടപാടുകൾ പരിശോധിക്കാനായി ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെത്തിയ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡി.ബിന്ദുവിനെ പരിശോധനയിൽ നിന്നും തടയുകയും ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്.

ഇതേ തുടർന്ന് ബിന്ദുവിന്റെ പരാതിയിൽ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.കെ ഹരികുമാർ, ബാങ്ക് സെക്രട്ടറി വിജയ്, അസിസ്റ്റന്റ് സെക്രട്ടറി മുജീബ്, ചീഫ് അക്കൗണ്ടന്റ് മുജീബ് അടക്കം നാലുപേർക്കെതിരെ തിരൂരങ്ങാടി പൊലീസ് ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുത്തെങ്കിലും തെളിവില്ലെന്നു പറഞ്ഞ് അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു.

സംഭവത്തിന് സാക്ഷിപറയാൻ ബാങ്ക് ജീവനക്കാർ തയ്യാറാകുന്നില്ലെന്നും ബാങ്കിൽ സി.സി ടി.വി ദൃശ്യങ്ങൾ ഇല്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ എആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം 2020 മാർച്ചിൽ റെയ്ഡ് നടത്തിയപ്പോൾ ബാങ്കിലെ സി.സി.സി ടി.വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക്കുകളും കസ്റ്റഡിയിലെടുത്തിരുന്നു. ആദായനികുതിവകുപ്പ് പരിശോധനയിൽ എ.ആർ നഗർ ബാങ്കിൽ 103 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് കണ്ടെത്തിയത്.

ബാങ്കിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് വനിതാ സഹകരണ അസിസ്റ്റന്റ് ഡയറക്ടറെ തടഞ്ഞു വെക്കുന്നത് അടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് നിലനിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കേസന്വേഷിക്കുന്ന തിരൂരങ്ങാടി പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദായനികുതി വകുപ്പ് ദൃശ്യങ്ങൾ കൈമാറിയത്.