ലഖ്നൗ: തണുത്ത ചപ്പാത്തി നൽകിയതിന്റെ പേരിൽ തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിർത്ത യുവാവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് എറ്റയിൽ ബസ് സ്റ്റേഷന് സമീപമാണ് സംഭവം. പ്രതികളായ കസ്തൂർബ സിങ്, അമിത് ചൗഹാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് അംഗീകൃത പിസ്റ്റളുകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

തട്ടുകട നടത്തുന്ന അവധേഷ് യാദവിനാണ് വെടിയേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അവധേഷ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി രണ്ടു യുവാക്കൾ കടയിൽ വന്ന് ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ അനുസരിച്ച് വിതരണം ചെയ്ത ചപ്പാത്തി തണുത്തതാണ് എന്ന് പറഞ്ഞ് അവധേഷ് യാദവുമായി വാക്ക് തർക്കമായി. തർക്കത്തിനിടെ കുപിതനായ യുവാക്കളിൽ ഒരാൾ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തട്ടുകട ഉടമയുടെ വലതു തുടയിലാണ് വെടിയേറ്റത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.