ചെന്നൈ: തെന്നിന്ത്യൻ നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് അറസ്റ്റിലായത്. ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് ഇവരുടെ തട്ടിപ്പിനിരയായത്.

ആര്യ കബളിപ്പിച്ചുവെന്ന് കാണിച്ച് യുവതി പരാതി നൽകിയിരുന്നു.പരാതി ലഭിച്ചതിന് പിന്നാലെ സൈബർ പൊലീസ് അര്യയെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.

ഓൺലൈൻ വഴി പരിചയപ്പെട്ടാണ് ഇരുവരും ചേർന്ന് യുവതിയിൽ നിന്ന് 65 ലക്ഷം തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് യുവതി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആര്യ ആണെന്ന വ്യാജേനയാണ് പ്രതികൾ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത്. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോൾ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകിയതായി യുവതി പരാതിയിൽ പറയുന്നു. കോവിഡിനെ തിടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.