ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗംഗ കനാലിൽനിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും. മുസാഫർ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരി, സിഖേദ സ്വദേശി ഹരേന്ദ്ര ദത്താത്രെ എന്നിവരുടെ മൃതദ്ദേഹങ്ങളാണ് കണ്ടെത്തിയത്.

നദിയിൽനിന്ന് പുറത്തെടുത്ത കാർ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിൻസീറ്റിൽ അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തിയത്. കാറിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ദിൽഷാദ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.ഇയാളെ കഴിഞ്ഞ ജനുവരി മുതൽ കാണാതായതായി സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരന്റെ കാറുമായി പോയ ദിൽഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

ദിൽഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റർ മാറി സിഖേദയിലാണ് രണ്ടാമത്തെ കാർ കനാലിൽനിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു.

രണ്ടു സംഭവങ്ങളിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി. വൈ. എസ്‌പി. ഹിമാൻഷു ഗൗരവ് പറഞ്ഞു.