തൃശൂർ: മറ്റത്തൂർ മുപ്ലിയിൽ രണ്ട് ടാപ്പിങ് തൊഴിലാളികൾ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ഹാരിസൺ മലയാളം കണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികളായ പീതാംബരൻ, സൈനുദ്ദീൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. രണ്ട് ടാപ്പിങ് തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായ രണ്ടുപേരും.

സൈക്കിൾ ചവിട്ടി വരികയായിരുന്ന ഒരാൾ കാട്ടാനയെ കണ്ട് ഓടിയെങ്കിലും പിന്നാലെ ചെന്ന് ആന ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇരുവരും തത്ക്ഷണം മരിച്ചു.സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട വനംവകുപ്പിന്റെ ഭാഗത്ത് വീഴചയുണ്ടായി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ തസ്തിക കഴിഞ്ഞ കുറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാൽ തൊട്ടടുത്ത റേഞ്ച് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ എത്തണം. നാട്ടുകാരുടെ പ്രശ്നം കേൾക്കാൻ റേഞ്ച് ഓഫീസർ ഇല്ലാത്തതാണ് നാട്ടുകാരുടെ അമർഷത്തിന് കാരണം. നേരത്തെ വേനൽക്കാലത്താണ് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്താറ്. ഇപ്പോൾ മഴക്കാലത്തും പ്രദേശത്ത് കാട്ടാനകൾ എത്തിയതോടെ നാട്ടുകാർ ഭീതിയിലാണ്.