സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യയുടെ മുംബൈ ദഹിസർ ഈസ്റ്റ് ശാഖയയിൽ കവർച്ച നടന്ന സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് യൂനിറ്റ് ഇലവനും സോൺ ഇലവനും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. കവർച്ചക്കിടെ ബാങ്ക് ജീവനക്കാരനായ സന്ദേശ് ഗോമർ എന്ന ജീവനക്കാരനെ പ്രതികൾ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

കവർച്ചക്ക് ശേഷം ദഹിസർ റെയിൽവേ സ്റ്റേഷൻ പാലത്തിലൂടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ദഹിസർ ഈസ്റ്റിലുള്ള പാൽശേഖരണകേന്ദ്രത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേർ ബാങ്കിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ സന്ദേശ് ഗോമർ എന്ന ജീവനക്കാരൻ ഇവരെ തടഞ്ഞു നിർത്തിയതിനിടെ മോഷ്ടാക്കളിലൊരാൾ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി ഗോമറിന് നേരെ വെടിയുതിർക്കുകയായിരുന്നു. മറ്റ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവർച്ച. ഇതിന്റെ ദൃശ്യങ്ങൾ ബാങ്കിന്റെ സി.സി ടി.വിയിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.