കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചുവെന്ന് പരാതി. നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അൻഷാദിനെയാണ് ഒരുകുട്ടം വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്. ശുചിമുറിയിൽ കൊണ്ടുപോയിട്ടായിരുന്നു മർദനം. പരാതിയിൽ ആന്റി റാഗിങ്ങ് കമ്മിറ്റി ചേർന്ന് രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ബോധം പോയി. തലക്കും ചെവിയുടെ പിറകിലും ഉൾപ്പെടെയാണ് അടി കിട്ടിയതെന്ന് അൻഷാദ് പറയുന്നു. ചില വിദ്യാർത്ഥികളുമായി സംസാരിക്കരുത്, പണം വേണം, പറയുന്നത് അനുസരിക്കണം തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദനം.

പണത്തിനായി തന്റെ പോക്കറ്റ് തപ്പിയതിന് പുറമേ ഫോൺ പിടിച്ചുവാങ്ങി അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചുവെന്നും വിദ്യാർത്ഥി വിശദീകരിച്ചു. ക്യാമ്പസിൽ സിസിടിവി ക്യാമറയുള്ളതിനാലാണ് ശുചിമുറിയിൽ എത്തി മർദിച്ചത്.