വടകര: അറസ്റ്റിലായ പോപുലർ ഫ്രണ്ട് പ്രവർത്തകനെകുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഉത്തർപ്രദേശ് പൊലീസ് വടകരയിലെത്തി. വടകര പുതുപ്പണം സ്വദേശി ഫിറോസിന്റെ മേൽവിലാസം സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഇവരെത്തിയതെന്ന് റൂറൽ പൊലീസ് അറിയിച്ചു.

വടകരയിൽ ഫിറോസ് മുമ്പ് താമസിച്ച സ്ഥലത്തും വാടകവീട്ടിലും പുതിയ വീടിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്തും പൊലീസെത്തി. കോഴിക്കോട് റൂറൽ പൊലീസിന്റെ സഹായത്തോടെയാണ് യു.പി പൊലീസ് വടകരയിലെ സ്ഥലങ്ങൾ സന്ദർശിച്ചത്.

ബിഹാറിൽ പോപുലർ ഫ്രണ്ടിന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിനായി പോയതായിരുന്നു ഫിറോസ്. അവിടെനിന്ന് കഴിഞ്ഞ 11ന് രാവിലെ 5.30 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. 11ന് വൈകീട്ട് 5.40 വരെ ഓൺലൈനിലും ഫോണിലും ഫിറോസിനെ ലഭിച്ചിരുന്നു. പിന്നീട്, സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിവരമൊന്നും ലഭിച്ചില്ല.

തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് ഉത്തർപ്രദേശിലെ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തതായി അറിയുന്നത്. ഫിറോസിനൊപ്പം, പന്തളം സ്വദേശിയായ അൻഷാദും അറസ്റ്റിലായിരുന്നു.