കാസർകോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസർകോട് തുടക്കമാകും.'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജാഥ നയിക്കുന്നത്. യാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും.കുമ്പള നഗര മധ്യത്തിണ് ഉദ്ഘാടന വേദി.

മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസൻ തുടങ്ങിയവരും ജാഥയുടെ ഭാഗമാകും.പ്രവർത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കൽ, സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രചാരണം, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കമിടൽ എന്നിവ ലക്ഷ്യം വച്ചാണ് യാത്ര.

നാളെ വൈകിട്ട് 5ന് ചെർക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. മറ്റന്നാൾ രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുക.