ബംഗളൂരു: കർണാടക ഉഡുപ്പിയിലെ സർക്കാർ വനിതാ കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കുന്നത് വിലക്കി. ആറ് വിദ്യാർത്ഥിനികളെയാണ് കോളേജ് പ്രിൻസിപ്പൽ വിലക്കിയത്. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മൂന്ന് ദിവസം വിദ്യാർത്ഥിനികൾ ക്ലാസിന് പുറത്തു നിന്നു.

പ്രിൻസിപ്പാൾ രുദ്ര ഗൗഡയുമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സംസാരിക്കാനെത്തിയെങ്കിലും അദ്ദേഹം തയാറായില്ല. മൂന്ന് ദിവസമായി തങ്ങൾക്ക് അറ്റൻഡൻസ് നൽകിയിട്ടില്ലെന്ന് ആറ് വിദ്യാർത്ഥികൾ പറയുന്നു. ഹിജാബ് വിലക്കിന് പുറമേ ഉറുദു, അറബിക്, ബ്യാരി ഭാഷകളിൽ സംസാരിക്കുന്നതിനും പ്രിൻസിപ്പാൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ക്ലാസ് റൂമിൽ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിൻസിപ്പാൾ പറയുന്നു. ക്യാമ്പസിൽ ഹിജാബ് ധരിക്കാം. ക്ലാസ് റൂമിൽ അനുവദിക്കില്ല. ഹിജാബ് ധരിക്കുന്നത് വസ്ത്രധാരണത്തിലെ ഐക്യം തകർക്കുമെന്നാണ് പ്രിൻസിപ്പാൾ പറയുന്നത്.

60 മുസ്‌ലിം വിദ്യാർത്ഥിനികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ ആറ് പേർ അല്ലാതെ അവരാരും ഹിജാബ് ധരിക്കുന്നില്ല. വിഷയം ചർച്ച ചെയ്യാൻ ഉടൻ പി.ടി.എ യോഗം വിളിക്കുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.