ലണ്ടൻ: ബ്രിട്ടനിൽ സ്ഥിരതാമസം വാഗ്ദാനം ചെയ്ത് നടത്തുന്ന മതം മാറ്റ തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവിടുകയാണ് എക്സ് ബിയൻ പ്രിൻസിപ്പലായ രാം മോർല എന്ന ഇന്ത്യൻ വംശജൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. ഇത്തരത്തിൽ അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കുകയില്ലെന്നും ഈ തട്ടിപ്പ് പ്രധാനമന്ത്രിയുടെയും അഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെടുന്നു.

വളരെയധികം കുരുട്ടുബുദ്ധി ഉപയോഗിച്ചാണ് ഈ തട്ടിപ്പുകാർ ഇന്ത്യൻ വിദ്യാർത്ഥികളെ വലയിൽ വീഴ്‌ത്തുന്നത്. കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഇവർ വിദ്യാർത്ഥികളിൽ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രത്യേകാവകാശം എടുത്തുകളഞ്ഞതോടെ ഇന്ത്യയിൽ മുസ്ലീങ്ങളുടെ, പ്രത്യേകിച്ച് കാശ്മീരി മുസ്ലീങ്ങളുടെ അവകാശങ്ങൾ ഇന്ത്യൻ സർക്കാർ നിഷേധിച്ചതായി ബ്രിട്ടൻ വിലയിരുത്തുന്നു എന്നും, അതിന്റെ അടിസ്ഥാനത്തിൽ അഭയാർത്ഥിപ്പട്ടത്തിന് അപേക്ഷിക്കാമെന്നുമാണ് ഇവർ പറയുന്നത്.

ഇതിനായി മറ്റം മാറ്റ സർട്ടിഫിക്കറ്റുകൾ നൽകി ചില സോളിസിറ്റർമാർ വഴി അസൈലം വിസയ്ക്ക് അപേക്ഷിക്കുവാനാണ് ഇവർ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. പൗരത്വ നിയമത്തിലെ ഭേദഗതി കൂടി വന്നതോടെ ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ ആകാത്ത അവസ്ഥയുണ്ടായെന്ന് ബ്രിട്ടീഷ് സർക്കാരിന് ബോദ്ദ്യപ്പെട്ടിട്ടുണ്ട് എന്നും ഇവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു.

ഇത് ശുദ്ധ തട്ടിപ്പാണെന്നും ഇത്തരത്തിൽ ആർക്കും അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കില്ലെന്നും രാം മോർല ഓർമ്മിപ്പിക്കുന്നു. ഇന്ത്യ തികച്ചും സമാധാനപരമായ, ജനാധിപത്യ അവകാശങ്ങൾ എല്ലാം അനുവദിച്ചു നൽകുന്ന ഒരു രാജ്യമാണെന്ന് ബ്രിട്ടീഷ് സർക്കാരിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് കാലത്ത്, ഇന്ത്യയുമായി പുതിയ വ്യാപാര കരാർ ഉണ്ടാക്കുവാൻ ബ്രിട്ടീഷ സർക്കാർ കാണിക്കുന്ന താത്പര്യം തന്നെ ഇതിന് മകുടോദാഹരണമാണ്. മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്ന ഒരു രാജ്യവുമായി ബ്രിട്ടൻ ഒരിക്കലും ഇത്തരത്തിലുള്ള കരാറുകളിൽ ഏർപ്പെടില്ല.

ഇത് വർഗ്ഗീയവാദവുമായി ബന്ധപ്പെട്ട ഒരു വിഷയമല്ലെന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. ഏതാനും ചില തട്ടിപ്പുകാർ മതത്തിന്റെ പേരിൽ പണമുണ്ടാക്കാനുള്ള കുത്സിത ശ്രമം നടത്തുകയാണ്. സുസ്ഥിരമായ സർക്കാരും ജനാധിപത്യ സമ്പ്രദായവുമുള്ള ഇന്ത്യയെ ഒരിക്കലും ബ്രിട്ടൻ അവിശ്വസിക്കില്ല. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കെതിരെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിച്ചാൽ അസൈലം വിസ ലഭിക്കുകയുമില്ല. ഇന്ത്യൻ വിദ്യാർത്ഥികൾ ഈ കെണീയിൽ പെടാതെ കരുതിയിരിക്കണമെന്നുംരാം മോർല തന്റെ പോസ്റ്റിലൂടെ പറയുന്നു.