ലണ്ടൻ: ലക്ഷ്യം കണ്ടുള്ള ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെ ഇന്ത്യൻ വകഭേദത്തെ പിടിച്ചുകെട്ടാമെന്ന ആത്മവിശ്വാസത്തിലാണ് ബ്രിട്ടീഷ് സർകാർ. വാക്സിൻ പദ്ധതി കൂടുതൽ സൂക്ഷ്മവും വ്യാപകവുമാക്കുകയും അതുവഴി ബോറിസ് ജോൺസന്റെ ലോക്ക്ഡൗൺ ഇളവുകൾ നൽകുന്നതിനുള്ള പദ്ധതി പാളം തെറ്റാതിരിക്കുകയും ചെയ്യുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യൻ വകഭേദം അഴിഞ്ഞാടുന്ന ബോൾട്ടൺ, ബ്ലാക്ക്‌ബേൺ പ്രവിശ്യകളിലേക്ക് വീടുകൾ കയറിയിറങ്ങിയുള്ള പ്രവർത്തനത്തിനായി പ്രത്യേക സംഘം പുറപ്പെട്ടുകഴിഞ്ഞു.

ഇവിടങ്ങളിൽ, വാക്സിനെടുക്കാത്തവരെ കൊണ്ട് വാക്സിൻ എടുപ്പിക്കുന്നതിലായിരിക്കും ഈ സംഘം പ്രധാനമായും ശ്രദ്ധചെലുത്തുക. മാത്രമല്ല, ഈ ഭാഗങ്ങളിലെ എല്ലാ പ്രായക്കാർക്കും വാക്സിൻ ലഭ്യമാക്കുകയും ചെയ്യും. നേരത്തേ പ്രഖ്യാപിച്ചതുപോലെ ഇളവുകളുടെ മൂന്നാം ഘട്ടം നാളെമുതൽ നിലവിൽ വരും എന്ന് ഉറപ്പിച്ചു പറഞ്ഞ ബോറിസ് ജോൺസൺ പക്ഷെ ഇന്ത്യൻ വകഭേദത്തെ കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചു.

ഇന്നലെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഗുരുതരമായ കോവിഡ് മൂലം ആശുപത്രികളിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 1.2 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അതുപോലെ പ്രതിദിന മരണനിരക്കിൽ 8.9 ശതമാനത്തിന്റെ കുറവും വന്നിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുണ്ടായ കുറവും ആശ്വാസം പകരുന്നതാണ്. ഇതുവരെ 3,63,20,867 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. മൊത്തം ജനസംഖ്യയുടെ 69 ശതമാനം വരും ഇത്. 1,96,98,121 പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു.

ഇന്ത്യൻ വകഭേദം വാക്സിനെ പ്രതിരോധിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ അധികൃതർ 35 വയസ്സിനു മുകളിലുള്ളവർക്ക് ഏതാനും ദിവസങ്ങൾക്കകം വാക്സിൻ നൽകിത്തുടങ്ങുമെന്ന് അറിയിക്കുന്നു. ഇന്ത്യൻ വകഭേദം കൂടുതൽ പകരാതിരിക്കുവാൻ, ഈ വകഭേദം അധികമായുള്ള ഇടങ്ങളിൽ എല്ലാ വീടുകളിലേയും എല്ലാവർക്കും വാക്സിൻ നൽകുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യവ്യാപകമായി രോഗവ്യാപന തോതിൽ കുറവ് ദൃശ്യമാകുന്നുണ്ടെങ്കിലും ബോൾട്ടൺ, ബ്ലാക്ക്‌ബേൺ തുടങ്ങിയ ഇന്ത്യൻ വകഭേദത്തിന്റെ ഹോട്ട്സ്പോട്ടുകളിൽ മൂന്നിരട്ടിവരെയാണ് രോഗവ്യാപനത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഇന്നലെ പ്രത്യേക വാക്സിൻ ഡ്രൈവ് വഴി ബോൾട്ടനിൽ മാത്രം 4000 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകുകയുണ്ടായി. 35 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്സിൻ എടുക്കുവാനുള്ള ക്ഷണം ഉടൻ തന്നെ ലഭിക്കുന്നതാണെന്ന് എൻ എച്ച് എസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയിൽ, ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്താൻ ബോറിസ് ജോൺസൺ വൈകുക വഴി 20,000 യാത്രക്കാർ ഇന്ത്യയിൽ നിന്നും എത്തിച്ചേർന്നതായുള്ള വിവരവും ഇന്നലെ പുറത്തുവന്നു. ഇത് ബോറിസ് ജോൺസന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്.