ലണ്ടൻ: ക്ലാസിൽ കുട്ടികളെ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ കഴിഞ്ഞയാഴ്‌ച്ച സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ താൻ കൊല്ലപ്പെടുമെന്ന് ഭയന്ന് ഒളിവിൽ പോയതായി അയാളുടെ പിതാവ് പറയുന്നു. സംഭവത്തെ തുടർന്ന് കോപാകുലരായ ഇസ്ലാം മതവിശ്വാസികൾ സ്‌കൂൾ ഗെയ്റ്റിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടർന്നാണ് പേരുവെളിപ്പെടുത്താത്ത അദ്ധ്യാപകൻ തന്റെ പങ്കാളിക്കൊപ്പം ഒളിവിൽ പോയത്. നിരവധി വധഭീഷണികളും അയാൾ നേരിടുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

താനും തന്റെ കുടുംബവും ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഈ അദ്ധ്യാപകൻ എന്നാണ് പിതാവ് പറയുന്നത്. ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനോ, സ്വദേശമായ ബാറ്റ്ലിയിൽ താമസിക്കാനോ സാധിക്കില്ല എന്ന ആശങ്കയിലാണ് അദ്ധ്യാപകൻ എന്നും പറയുന്നു. ഇത്തരത്തിൽ, കല്ല്സ്സ് മുറിയിൽ കാർട്ടൂൺ പ്രദർശിപ്പിച്ച അദ്ധ്യാപകൻ ഫ്രാൻസിൽ കൊല്ലപ്പെട്ടകാര്യവും പിതാവ് ഓർമ്മിപ്പിച്ചു. മാത്രമല്ല, കാര്യങ്ങൾ കൈകാര്യം ചെയ്ത രീതി തീരെ ശരിയായില്ലെന്ന് അദ്ധ്യാപകൻ സ്‌കൂൾ അധികൃതരെ കുറ്റപ്പെടുത്തുകയും ചെയ്തു.

വിവാദമുയർന്ന ഉടനെ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യുകയും പ്രധാനാധ്യാപകൻ ഗാരി കിബ്ബിൾ രക്ഷകർത്താക്കളോട് ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്രഞ്ച് മാസികയായ ചാർലി ഹെബ്ഡോയിൽ നിന്നും കാർട്ടൂൺ എടുത്ത് പ്രദർശിപ്പിച്ചത് അനുചിതമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, തന്റെ മകൻ പഠിപ്പിച്ചിരുന്ന പാഠത്തിന്റെ ഭാഗമായിരുന്നു പ്രവാചകന്റെ ചിത്രമെന്നാണ് അദ്ധ്യാപകന്റെ പിതാവ് പറയുന്നത്. അത് സ്‌കൂൾ അധികൃതർ അംഗീകരിച്ചതുമാണ്. മറ്റ് അദ്ധ്യാപകരും ഇതേ രീതിയിൽ അത് കാണിച്ചിട്ടുമുണ്ട്. എന്നിട്ടും തന്റെ മകനെ സ്‌കൂൾ അധികൃതർ ബലിയാടാക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മകനുവേണ്ടി സ്‌കൂൾ അധികൃതർ നിലകൊള്ളണമായിരുന്നു എന്നുപറഞ്ഞ അദ്ദേഹം, പ്രതിഷേധക്കാരെ കാര്യം പറഞ്ഞു മനസ്സിലാക്കുവാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തി. ചില സംഘങ്ങൾ ഈ അദ്ധ്യാപകന്റെ വീടിന്റെ പരിസരം നിരീക്ഷിക്കാൻ എത്തുന്നത് പതിവായതോടെ സി സി ടി വി കാമറകൾ സ്ഥാപിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. അക്രമം ഭയന്ന് ഈ അദ്ധ്യാപകന്റെ അമ്മയും ഒളിവിൽ പോയിരിക്കുകയാണ്.

പ്രതിഷേധത്തെ തുടർന്ന് ഈസ്റ്റർ ഒഴിവിനായി സ്‌കൂൾ നേരത്തേ അടച്ചിരുന്നു. ഇത് വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം നിർത്തുകയാണെന്ന് വിവിധ മുസ്ലിം സംഘടനകൾ അറിയിച്ചിരുന്നു. അതേസമയം, ഈ അദ്ധ്യാപകനെ ജോലിയിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓൺലൈൻ പരാതിയിൽ ഇതുവരെ 64,000 പേർ ഒപ്പിട്ടുകഴിഞ്ഞു.

ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ട വിശ്വാസം ഇല്ലാതെയാക്കി എന്ന് മുസ്ലിം പ്രതിഷേധക്കാർ വാദിക്കുമ്പോൾ, പ്രതിഷേധങ്ങൾ ശരിയല്ല എന്നാണ് കമ്മ്യുണിറ്റീസ് സെക്രട്ടറി റോബർട്ട് ജെന്റിക് പറയുന്നത്. പ്രവാചകന്റെ ചിത്രങ്ങൾ ശരിയായ രീതിയിൽ കാണിക്കുവാൻ അദ്ധ്യാപകർക്ക് സ്വാതന്ത്ര്യം നൽകണമെന്ന് അദ്ദേഹം വാദിക്കുന്നു. അതേസമയം, പ്രവാചകന്റെ ചിത്രം പ്രദർശിപ്പിക്കുന്നത് ഇസ്ലാം മത വിശ്വാസങ്ങൾക്ക് എതിരാണെന്നും വിശ്വാസികളായ അനേകം മുസ്ലീങ്ങൾക്ക് അത് താങ്ങാനാകുന്നതല്ലെന്നുമാണ് ഇസ്ലാമിക പഠനങ്ങളിൽ ഗവേഷണം നടത്തുന്ന ഡോ. അലേയ എബ്ബിയറി പറയുന്നത്.

ഈ സംഭവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതെല്ലാം വിശദമായി പരിശോധനക്ക് വിധേയമാക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം ബ്രിട്ടീഷ് മൂല്യങ്ങളും പാരമ്പര്യവുംകുട്ടികളെ പഠനാവശ്യങ്ങൾക്കായി പ്രവാചകന്റെ ചിത്രം കാണിക്കുവാൻ അനുവദിക്കുന്നു എന്നാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു അദ്ധ്യാപകൻ പറഞ്ഞത്.