ലണ്ടൻ: ബ്രിട്ടനിലും അമിതസ്വാതന്ത്ര്യത്തിന് പൂട്ടുവീഴുകയാണ്. ഒരു ലിബറൽ ജനാധിപത്യ സംവിധാനത്തിൽ അനുവദിക്കാൻ കഴിയാത്തതെന്ന് വിമർശകർ പറയുന്ന രീതിയിൽ ഓൺലൈനിൽ വരുന്ന വാർത്തകൾക്കും മറ്റും സെൻസർഷിപ്പ് നടത്താൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഉടൻ പാസ്സാക്കാൻ ഒരുങ്ങുന്ന പുതിയ ഓൺലൈൻ സേഫ്റ്റി ബിൽ, തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ വരുന്ന വ്യാജ വാർത്തകൾക്കും മറ്റും, അതാത് ടെക് കമ്പനികൾക്ക് കൂടി ഉത്തരവാദിത്തം വഹിക്കേണ്ടുന്ന സാഹചര്യം ഒരുക്കും.

എന്നാൽ, വ്യാജ വാർത്തകളും സമൂഹത്തിൽ വിഭജനം ഉണ്ടാക്കിയേക്കാവുന്ന പ്രസ്താവനകളും മറ്റും നിരോധിക്കുന്ന എന്ന ഉദ്ദേശ്യത്തിൽ നിന്നും വ്യതിചലിച്ച് ഇത് മാധ്യമത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കും എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നിയമം, സമൂഹ മാധ്യമങ്ങളിൽ ഉപയോക്താക്കൾ പോസ്റ്റു ചെയ്യുന്നതിന്റെ നിയന്ത്രിക്കാൻ കൾച്ചറൽ സെക്രട്ടറിക്കും സമൂഹ മാധ്യമ കമ്പനികൾക്കും കൂടുതൽ അധികാരം നൽകുന്നുണ്ട്.

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല ഓഫ്കോമിനായിരിക്കും. ഇതനുസരിച്ച്, സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളും മറ്റും അതാത് കമ്പനികൾ നിയന്ത്രിക്കണം. നിയമവിരുദ്ധമായ പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കമ്പനികൾ 18 മില്ല്യൺ പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. ജനങ്ങൾക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ നിയമം എന്നാണ് സർക്കാർ വക്താക്കൾ വിശദീകരിക്കുന്നത്.

എന്നാൽ, ആവിഷ്‌കര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർ, സിവിൽ ലിബർട്ടി ഗ്രൂപ്പുകൾ തുടങ്ങിയവയിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഈ ബില്ലിന് നേരിടേണ്ടതായി വരുന്നത്. മാധ്യമങ്ങളും ഇതിനെതിരായി ശബ്ദമുയർത്തുന്നുണ്ട്.ഇത് ഭയപ്പെടുത്തുന്നതും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒരു ബിൽ ആണെന്നാണ് ആഡം സ്മിത്ത് ഇൻസ്റ്റിറ്റിയുട്ട് പറയുന്നത്. ഏതായാലും, ഈ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുൻപായി എം പി മാർ ഇത് കൂലങ്കുഷമായി പരിശോധിക്കും. അപ്പോൾ ഇതിലെ നിബന്ധനകൾ പലതിലും വെള്ളം ചേർക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനം, ആത്മഹത്യ, തീവ്രവാദ പ്രവർത്തനം തുടങ്ങിയവയുമായുള്ള ഉള്ളടക്കങ്ങൾ നിരോധിക്കുവാനാണ് ഈ നിയമം എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അതിനപ്പുറത്തേക്കും നീളുമെന്നാണ് വിമർശകർ പറയുന്നത്. ഏതു തരത്തിലുള്ള ഉള്ളടക്കങ്ങളാണ് നിരോധിക്കപ്പെടേണ്ടതെന്നോ നിയമവിരുദ്ധമായതെന്നോ കൃത്യമായി നിർവചിക്കാത്ത സാഹചര്യത്തിൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും ഇവർ പറയുന്നു.