ലണ്ടൻ: ഹൈക്കോടതിയുടെ ഇൻജക്ഷൻ ഓർഡറും തടവിലാക്കുമെന്ന സർക്കാരിന്റെ ഭീഷണിയുമൊന്നും തങ്ങളുടെ അടുത്ത് വിലപ്പോവില്ലെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഇൻസുലേറ്റ് ബ്രിട്ടൻ സമരക്കാർ. ബ്രിട്ടനിലെ എല്ലാ വീടുകളും 2030 ആകുമ്പോഴേക്കും സർക്കാർ ഇൻസുലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പരിസ്ഥിതിവാദികൾ സമരം കൂടുതൽ ശക്തപ്പെടുത്താൻ ഉറച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിച്ചില്ലെങ്കിൽ സമരങ്ങളുടെ ഒരു തിരമാല തന്നെ ഉയരുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണവർ.

ബുധനാഴ്‌ച്ച കൂടുതൽ പ്രധാന നിരത്തുകളിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് ജനജീവിതം സ്തംഭിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണവർ. രാജ്യത്തിന് ചലിക്കാൻ ആകാത്തവിധം നിരത്തുകൾ തടസ്സപ്പെടുന്നതിനു മുൻപായി, വീടുകൾ ഇൻസുലേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ബോറിസ് ജോൺസന് 10 ദിവസത്തെ സമയം നൽകുന്നു എന്നാണ് സമരക്കാർ പറഞ്ഞത്. കഴിഞ്ഞയാഴ്‌ച്ച വഴിതടയൽ സമരക്കാർക്ക് വൻ തുക പിഴയും ആറുമാസം വരെ ജയിൽ ശിക്ഷ ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ആസ്ബോസ് നിയമം ഉപയോഗിക്കുവാനും തീരുമാനിച്ചിരുന്നു.

എന്നാൽ, സമരക്കാർ ഇതിലൊന്നും ഭയക്കുന്നില്ല എന്നാണ് അവരിലൊരാളായി അഭിനയിച്ച് കൂട്ടത്തിൽ കടന്നുകയറിയിയ ഒരു പത്രപ്രവർത്തകൻ പറഞ്ഞത്. ഗ്ലാസ്ഗോയിൽ കോപ് 26 തുടങ്ങാനിരിക്കെ പ്രശ്നം കത്തിച്ചു നിർത്താൻ തന്നെയാണ് സമരക്കാരുടെ ഉദ്ദേശം. ഇതിനിടയിൽ സമരക്കാരെ ജയിലിലടച്ചാൽ അത് അവർക്ക് അനുകൂലമാകും എന്നും അവർ കരുതുന്നു. അക്രമരാഹിത്യ മാർഗ്ഗത്തിലൂടെ സമരം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് സമരക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ തടിച്ചുകൂടിയ ഒരു കൂട്ടം സമരക്കാരോട് സംസാരിക്കവെ ഏക്സിടിംക്ഷൻ റെബെല്ലിയൻ വെറ്ററൻ ഡേവിഡ് മെക് കെന്നിയാണ് പുതിയ സമരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വരുന്ന ബുധനാഴ്‌ച്ച ശക്തമായ രീതിയിൽ പ്രതിഷേധം പ്രദർശിപ്പിക്കുമെന്നും അതിനായി തയ്യാറെടുക്കാനും അയാൾ അണികളോട് ആവശ്യപ്പെട്ടു. ബുധനാഴ്‌ച്ചയിലേത് കേവലം ഒരു സൂചന മാത്രമായിരിക്കുമെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിന് 10 ദിവസത്തെ സമയം നൽകുന്നുവെന്നും അയാൾ പറഞ്ഞു. പിന്നീടങ്ങാട് സമരങ്ങളുടെ കുത്തൊഴുക്കായിരിക്കുമെന്നും ബ്രിട്ടൻ തീർത്തും നിശ്ചലമാകുമെന്നുകൂടി അയാൾ പറഞ്ഞു.

കോപ്പ് 26 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ബ്രിട്ടൻ ഒരുങ്ങുമ്പോൾ, =ഇൻസുലേറ്റ് ബ്രിട്ടന്റെ ആവശ്യങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനും സമരക്കാർ ശ്രദ്ധിക്കുന്നുണ്ട്. ഇത് തങ്ങൾക്ക് ഏറേ സഹായകരമാകുമെന്ന് അവർ വിശ്വസിക്കുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബ്രിട്ടനും അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ പ്രതിച്ഛായ വർദ്ധിപ്പിക്കേണ്ടതുണ്ട്. 2035 ആകുമ്പോഴേക്കും പെട്രോൾ ഡീസൽ കാറുകളുടേ വില്പന നിർത്താനുള്ള തീരുമാനമൊക്കെ അതിന്റെ ഭാഗമായുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഇൻസുലേറ്റ് ബ്രിട്ടൻ പോലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തോട് ബ്രിട്ടീഷ് സർക്കാരിന് ഏറെ നാൾ മുഖം തിരിച്ച് നിൽക്കാനാവില്ല.