ലണ്ടൻ: റഷ്യയുടെ യുക്രെയിൻ അധിനിവേശം ലോക രാഷ്ട്രീയത്തിൽ ഇതുവരെ നിലനിന്നുപോന്ന സമവാക്യങ്ങളെ മാറ്റി മറിക്കുമെന്ന ഘട്ടമെത്തിയിരിക്കുന്നു. ശീതയുദ്ധകാലത്തു പോലും നിഷ്പക്ഷത പാലിച്ചു പോന്ന സ്വീഡനും ഫിൻലാൻഡും പാശ്ചാത്യചേരിയുമായി കൂടുതൽ അടുക്കുകയാണ് അടുത്തിടെ നാറ്റോ സഖ്യത്തിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചതിന് പുടിനിൽ നിന്നും ഭീഷണൈ നേരിടേണ്ടിവന്ന ഇരു രജ്യങ്ങളും ഇപ്പോൾ ബ്രിട്ടനുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടിരിക്കുന്നു. ഈ കരാർ അനുസരിച്ച് പുടിൻ ഈ രാജ്യങ്ങളെ ആക്രമിക്കുകയാണെങ്കിൽ, പ്രതിരോധത്തിനായി ബ്രിട്ടീഷ് പട്ടാളം ഇറങ്ങും.

കരാറിൽ ഏർപ്പെട്ട രാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായത്തിനെത്തും എന്നതാണ് ഈ പുതിയ കരാർ. ഇതനുസരിച്ച് ഫിൻലാൻഡ് ആക്രമിക്കപ്പെട്ടാൽ ബ്രിട്ടീഷ് സൈന്യത്തെ അവിടേക്ക് അയയ്ക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും അയയ്ക്കും എന്നായിരുന്നു ബോറിസ് ജോൺസന്റെ മറുപടി. അതു തന്നെയായിരിക്കും സ്വീഡന്റെ കാര്യത്തിലും. ബ്രിട്ടനുമായുള്ള കരാർ മൂലം തന്റെ രാജ്യം കൂടുതൽ സുരക്ഷിതമായിരിക്കുന്നു എന്നാന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലന ആൻഡേഴ്സൺ പറഞ്ഞത്. ഇതു തന്നെയായിരുന്നു ഫിന്നിഷ് പ്രസിഡണ്ട് പങ്കുവച്ച വികാരവും.

പതിറ്റാണ്ടുകളായി നിഷ്പക്ഷത പാലിച്ചുപോന്ന ഇരു രാജ്യങ്ങളും റഷ്യയുടേ യുക്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.പാശ്ചാത്യ ചേരിയിൽ ചേർന്നാൽ രാഷ്ട്രീയവും സൈനികവുമായ നടപടികൾ നേരിടേണ്ടി വരുമെന്ന് റഷ്യ ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതുവരെ നാറ്റോ സഖ്യത്തിൽ ചേരുന്ന കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല എന്ന് പറഞ്ഞ സ്വീഡിഷ് പ്രധാനമന്ത്രി, തന്റെനടപടിയിലൂടെ പാശ്ചാത്യ ചേരിയിൽ വിള്ളലുണ്ടാക്കാം എന്ന് കരുതുന്നെങ്കിൽ അത് തെറ്റാണെന്നും പറഞ്ഞു. പാശ്ചാത്യ ശക്തികളെ കൂടുതൽ യോജിപ്പിക്കുവാനേ പുടിന്റെ നടപടി ഉപകരിച്ചുള്ളു എന്നും അവർ പറഞ്ഞു.

നാസികളെ തോൽപിച്ചതിന്റെ വാർഷികം ആഘോഷിക്കുന്ന വേളയിൽ 21-ാം നൂറ്റണ്ടിലെ ഒരു സ്വേച്ഛാധിപതിയുടെ പൊള്ളയായ ഗർവ്വിനു മുൻപിൽ, തങ്ങളുടെ പ്രതിരോധം എങ്ങനെ ശക്തിപ്പെടുത്താം എന്ന് ചിന്തിക്കേണ്ടി വന്നത് തീർത്തും ഒരു വിരോധാഭാസമാണെന്നായിരുന്നു കരാറിൽ ഒപ്പുവെച്ച ബോറിസ് ജോൺസൺ പറഞ്ഞത്.

റഷ്യയുമായി 1200 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലാൻഡ്, നേരത്തേ റഷ്യയുമായി ഒരു യുദ്ധമുണ്ടായെങ്കിൽ കൂടി നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു ഇതുവരെ. എന്നാൽ, പുടിൻ യുക്രെയിൻ ആക്രമിച്ചതും നാറ്റോയിൽ ചേരുന്നതിനെതിരെ നൽകിയ മുന്നറിയിപ്പും അവരുടെ മനസ്സ് മാറ്റുകയായിരുന്നു. റഷ്യ അയൽ രാജ്യങ്ങളെയെല്ലാം ഏതു നിമിഷവും ആക്രമിക്കുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഫിന്നിഷ് പ്രസിഡണ്ട് പറഞ്ഞു.

പുതിയ കരാർ അനുസരിച്ച് ബ്രിട്ടൻ ആക്രമിക്കപ്പെട്ടാലോ അല്ലെങ്കിൽ എന്തെങ്കിലും ദുരന്തങ്ങൾ സംഭവിക്കുമ്പോഴോ, ഈ രണ്ട് രാജ്യങ്ങളും സഹായത്തിനെത്തും. പ്രതിരോധ - സുരക്ഷാ മേഖലകളിൽ ഈ കരാർ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ആയുധങ്ങൾ, സൈനിക പരിശീലനങ്ങൾ എന്നിവയിൽ കൂടുതൽ സഹകരണം ഉണ്ടാകും. ഈ മാസം ആദ്യം അമേരിക്കയുടെയും ബാൾട്ടിക് രാജ്യങ്ങളുടേയും സൈന്യത്തോടൊപ്പമുള്ള വാർഷിക പരിശീലന പ്രകടനത്തിൽ ഫിൻലാൻഡിൽ ബ്രിട്ടീഷ് ചലഞ്ചർ 2 ടാങ്കുകളും പങ്കെടുത്തിരുന്നു.

സ്വീഡനിൽ രൂപകൽപന ചെയ്ത് ബ്രിട്ടനിൽ നിർമ്മിക്കുന്ന ടാങ്ക് വേധ ആയുധങ്ങളുടെ കാര്യക്ഷമത ഇന്ന് യുക്രെയിൻ തെരുവുകളിൽ ചിതറിക്കിടക്കുന്ന റഷ്യൻ ടാങ്ക് അവശിഷ്ടങ്ങൾ തെളിയിക്കുന്നുണ്ടെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. അതിനിടയിൽ, റഷ്യൻ-യുക്രെയിൻ യുദ്ധം വർഷങ്ങളോളം നീണ്ടു നിന്നേക്കാമെന്നും യുക്രെയിനുള്ള ബ്രിട്ടീഷ് പിന്തുണ ദുർബലപ്പെടുകയില്ലെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ലിയൊ ഡോഷെർറ്റി പറഞ്ഞു.