ലണ്ടൻ: ഫ്രാൻസിലും ഓസ്ട്രേലിയയിലും ഉണ്ടായ തീവ്രവാദ ആക്രമണങ്ങൾക്കു പിന്നാലെ ബ്രിട്ടനും ആക്രമണ ഭീഷണിയിലെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. തീവ്രവാദ ആക്രമണ ഭീഷണി വർധിക്കുന്നുവെന്നും ഭീകരാക്രമണ സാധ്യത ഏതു നിമിഷവും ഉണ്ടായേക്കുമെന്നുമാണ് പ്രീതി പട്ടേൽ വ്യക്തമാക്കുന്നത്. ഫ്രാൻസിലെ നോട്രെ-ഡാം ഡി നൈസ് കത്തീഡ്രലിൽ വിയന്നയിലെ ഒരു തോക്കുധാരി നാലുപേരെ കൊന്നൊടുക്കി ഒരാഴ്ച കഴിഞ്ഞാണ് ടുണീഷ്യൻ വംശജനായ ഒരു ആക്രമകാരി രണ്ട് സ്ത്രീകളെയും പുരുഷനെയും കുത്തിക്കൊലപ്പെടുത്തിയത്. അതിനാൽ തന്നെ, ഇത് ഒരു മുൻകരുതൽ നടപടിയാണെന്നും ഏതെങ്കിലും പ്രത്യേക ഭീഷണിയുടെ അടിസ്ഥാനത്തിലല്ലെന്നും പട്ടേൽ ട്വിറ്ററിൽ കുറിച്ചു.

നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കാൻ സാധ്യമായ ഏറ്റവും ശക്തമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുമെന്നതിൽ ബ്രിട്ടീഷ് പൊതുജനങ്ങൾക്ക് സംശയമില്ലെന്നും പ്രീതി പട്ടേൽ വ്യക്തമാക്കി. ഫ്രാൻസിൽ കഴിഞ്ഞ ആഴ്ച കണ്ട ഭീകര സംഭവങ്ങളും, ഓസ്ട്രിയയിൽ അരങ്ങേറിയ സംഭവങ്ങളുടെയും വെളിച്ചത്തിൽ ജാഗ്രതാ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രീതി പട്ടേൽ ടെലിവിഷനിൽ അറിയിച്ചു. എന്നാൽ പൊതുജനങ്ങൾ ഇതിൽ ആശങ്കാകുലരാകേണ്ടതില്ലെന്ന് അവർ വ്യക്തമാക്കി. ഏതെങ്കിലും ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചത് അടിസ്ഥാനമാക്കിയല്ല ജാഗ്രതാ പരിധി ഉയർത്തൽ.

ജാഗ്രതാ പരിധി ഗുരുതരമാക്കി ഉയർത്തിയതോടെ ഏത് സമയത്തും ഇത്തരമൊരു ആക്രമണം രാജ്യത്ത് സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. ആഭ്യന്തര ഇന്റലിജൻസ് ഏജൻസി എംഐ5 നൽകുന്ന വിവരങ്ങളെ ആസ്പദമാക്കിയാണ് ജോയിന്റ് ടെററിസം അനാലിസിസ് സെന്റർ ജാഗ്രതാ നടപടികൾ പ്രഖ്യാപിക്കുന്നത്. ഇതിന് പുറമെ 16 സർക്കാർ ഡിപ്പാർട്ട്‌മെന്റുകളും, ഏജൻസികളിലെ പ്രതിനിധികളും ഈ സെന്ററിൽ പ്രതിനിധികളാണ്.

ഫ്രാൻസ്, ഓസ്ട്രേലിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഹോം ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുമ്പായി ഈ ആഴ്ച തന്നെ ബ്രിട്ടീഷ് നഗരങ്ങളെ തീവ്രവാദികൾ ലക്ഷ്യമിടാമെന്ന് സുരക്ഷാ അനലിസ്റ്റ് വിൽ ഗെഡ്സ് പറഞ്ഞു. മഹാമാരിയുടെ ആദ്യ ലോക്ക്ഡൗൺ കാലയളവിൽ തന്നെ ജനങ്ങൾ കൂടുന്ന യൂറോപ്യൻ നഗരങ്ങൾ ആക്രമികൾ കണ്ടെത്തിയിട്ടുണ്ടാകാം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ആക്രമണം കൂടുതൽ എളുപ്പമുള്ളതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്ന സാഹചര്യം ഉള്ളതിനാൽ അതിനു മുമ്പ് ആക്രമണങ്ങൾ നടത്തുവാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷാ ഏജൻസികൾ ഇപ്പോഴുള്ളത്. ഫ്രാൻസിലും ഓസ്ട്രേലിയയിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനു തൊട്ടുമുമ്പാണ് ആക്രമണങ്ങൾ നടന്നതെന്നത് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വെള്ളിയാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിനു തൊട്ടു പിന്നാലെ വ്യാഴാഴ്ച ആക്രമണം ഉണ്ടാവുകയും ചെയ്തു.