ലണ്ടൻ: ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട കോവിഡ് മഹാമാരിക്കെതിരെ പോരാട്ടത്തിൽ ഇതാ ഒരു ചരിത്ര നിമിഷം. 90 ശതമാനം ഫലസിദ്ധി തെളിയിച്ച, ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബ്രിട്ടൻ. അടുത്തയാഴ്ച മുതൽ വാക്‌സീൻ ഉപയോഗിച്ചു തുടങ്ങും. മുൻഗണനാക്രമത്തിലായിരിക്കും വാക്‌സിൻ നൽകുക.

കോവിഡ് വാക്‌സീൻ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടൻ. വാക്‌സിൻ വിതരണത്തിനായി ഒരുങ്ങാൻ ആശുപത്രികൾക്കു നിർദ്ദേശം നൽകിയിരുന്നു. പത്തുദിവസത്തിനുള്ളിൽ ഫൈസർ/ബയോടെക് വാക്സീൻ ബ്രിട്ടനിൽ വിതരണത്തിനു എത്തിക്കുമെന്നു എൻഎച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.

മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സീൻ നൽകണമെന്നത് സംബന്ധിച്ച് വാക്സീൻ കമ്മിറ്റി തീരുമാനമെടുക്കും. വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസർ പ്രതികരിച്ചു. വാക്സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സീന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി.

വാക്‌സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.