മംഗളുരു : പെൺവാണിഭത്തിനായി പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ഉള്ളാളിലെ അബ്ദുൾ റാസിക്കും (44) കുടുങ്ങി. റാസിക് അടക്കമുള്ള പ്രതികളെ കോടതി റിമാണ്ട് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

നന്ദിഗുഡ്ഡയിലെ ഫ്‌ളാറ്റിൽ പൊലീസ് റെയ്ഡ് നടത്തുകയും ഇരകളായ പെൺകുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്‌ളാറ്റിലെ പെൺവാണിഭവുമായി ബന്ധപ്പെട്ട് മൊത്തം പത്ത് കേസുകളാണ് ഇവിടെയുള്ള വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരകളിൽ ചില മലയാളി പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന പെൺകുട്ടികളെ ഫ്‌ളാറ്റിലെത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നു. മംഗളൂരു അടക്കം കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികളെ ഈ ഫ്‌ളാറ്റിൽ എത്തിച്ചിരുന്നു. പിടിയിലായ പ്രതികൾ അന്തർ സംസ്ഥാന സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രികൾ അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു .മുഹമ്മദ് ഷെരീഫ് (46), സന (24), ഉമർ കുഞ്ഞി (43), മുഹമ്മദ് ഹനീഫ് (46), സന്ദീപ് (43), പ്രവീൺ ഡിസൂസ (40), രഹർനാഥ് (48). ഷമീമ തുടങ്ങിയവരാണ് നേരത്തെ പിടികൂടിയിരുന്നത് .