കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് വഴക്കിന് കാരണം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസായിരുന്നു. പെൺകുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരിക്കേറ്റു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുള്ള മലിനജലം അഭിരാമിയുടെ വീടിന് സമീപത്തൂടെയാണ് ഒഴുക്കിയിരുന്നത്. ഇതേ തുടർന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചർച്ച നടത്തിയിരുന്നു.ഇന്നലെ രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. നിലത്തു കിടന്ന കത്തിയിലേക്ക് വീണാണ് ഉമേഷ് ബാബുവിന് പരിക്കേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.