മക്ക: രാജ്യാന്തര തീർത്ഥാടകർക്കു കൂടി അവസരം നൽകി മൂന്നാംഘട്ട ഉംറ തീർത്ഥാടനത്തിന് നാളെ തുടക്കം. 20,000 തീർത്ഥാടകരും 60,000 സന്ദർശകരും എത്തുന്നതോടെ ഹറം പള്ളി കൂടുതൽ പ്രാർത്ഥനാ മുഖരിതമാകും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവച്ച ഉംറ തീർത്ഥാടനം ഈ മാസം 4നാണ് പുനരാരംഭിച്ചത്.

ആദ്യഘട്ടത്തിൽ 6000 പേർക്കും 18 മുതലുള്ള രണ്ടാം ഘട്ടത്തിൽ 15,000 പേർക്കുമായിരുന്നു അനുമതി. കോവിഡ് മാനദണ്ഡം പാലിച്ചു സുരക്ഷ ഒരുക്കി ഘട്ടം ഘട്ടമായാണ് തീർത്ഥാടനം. തീർത്ഥാടകരിൽ ആർക്കും ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തില്ല. വിദേശത്തുനിന്ന് ആഴ്ചയിൽ 10,000 തീർത്ഥാടകരെയാണ് അനുവദിക്കുക. ഇവരിൽ 50 പേരടങ്ങുന്ന സംഘത്തെ ഉംറ നിർവഹിക്കാൻ അനുവദിക്കും. സൗദിയിലെത്തി മൂന്നു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണം.

തീർത്ഥാടകരെ സ്വീകരിക്കാനും സഹായിക്കാനും 500 ഉംറ സംഘങ്ങളുണ്ട്. 1800 ഹോട്ടൽ മുറികളും 2.5 ലക്ഷം താമസ സ്ഥലങ്ങളും ഒരുക്കി. 18 മുതൽ 50 വയസ്സു വരെയുള്ളവർക്കാണ് അനുമതി. അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇന്ത്യ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇന്ത്യക്കാർ കാത്തിരിക്കേണ്ടിവരും.