ന്യൂഡൽഹി: ലോകത്തെ പഴക്കമേറിയ ഡാമുകളെക്കുറിച്ച് യു എൻ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്ത്.ഇന്ത്യയിൽ നിന്ന് ആയിരത്തിലേറെ അണക്കെട്ടുകളാണ് പട്ടികയിൽ ഇടംനേടിയത്.മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തിന് ഭീഷണിയെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ മുന്നറിയിപ്പുനൽകുന്നത്.

2025 ആകുമ്പോൾ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ഈ കാലപരിധി പിന്നിടും.കേരളത്തിലെ മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അണക്കെട്ട് തകർന്നാൽ 35 ലക്ഷംപേർ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണെന്നും ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കവും പരാമർശിച്ചിട്ടുണ്ട്.20-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ലോകത്തെ പതിനായിരക്കണക്കിന് അണക്കെട്ടുകളുടെ ഒഴുക്കുദിശകളിലായിരിക്കും 2050-ഓടെ ലോകത്തെ ഭൂരിഭാഗമാളുകളും താമസിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ ഏറ്റവുംവലിയ 58,700 വലിയ അണക്കെട്ടുകളിൽ ഭൂരിഭാഗവും 1930-നും 1970-നുമിടയിൽ നിർമ്മിച്ചവയാണ്. 50മുതൽ 100വരെ വർഷം കാലാവധിയുള്ളവയാണവ. 20-ാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു അണക്കെട്ടു നിർമ്മാണവിപ്ലവം ലോകത്തുണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി എന്ന പേരിൽ യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ'ണ് റിപ്പോർട്ട് തയാറാക്കിയത്. 2025-ഓടെ 50 വർഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 2050-ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകൾക്ക് 2050-ഓടെ 150 വർഷം പഴക്കമാകും.