തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവുള്ളതിനാലാണ് സ്വയം നിയന്ത്രണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ലോഡ് ഷെഡ്ഡിങ്ങോ, പവർക്കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും അധികം വൈദ്യുതി ഉപഭോഗം നടക്കുന്നത് രാത്രി കാലത്താണ്. വൈകുന്നേരം ആറ് മണിമുതലുള്ള സമയത്താണ് വൈദ്യുതി ഉപയോഗം കൂടുതലായുള്ളത്. ഈ സമത്ത് നിയന്ത്രണം ഏർപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജനങ്ങളോട് അനാവശ്യമായ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കെ.എസ്.ഇ.ബി. നിർദ്ദേശിക്കാൻ കാരണം.

പുറത്തുനിന്നുള്ള വൈദ്യുതിയിൽ ഇന്നുമാത്രം 200 മെഗാ വാട്ടിന്റെ കുറവുണ്ടായത്. ജാജർ വൈദ്യുത നിലയത്തിൽ നിന്നുള്ള 200 മെഗാവാട്ടിലാണ് കുറവ്. കൽക്കരി ക്ഷാമം മൂലം ഇവിടെ ഉൽപാദനത്തിൽ കുറവ് വന്നതാണ് കാരണം. ഇതേ തുടർന്ന് കെ.എസ്.ഇ.ബി ചെയർമാൻ അടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.