തിരുവനന്തപുരം: നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരനെയും വാർക്കപ്പണിക്കാരെയും യൂണിയൻ തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചു. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ചുമട്ടു തൊഴിലാളികൾ ഇവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ രണ്ടു പേരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ സിഐടിയു - ഐഎൻടിയുസി യൂണിയൻ തൊഴിലാളികളാണ് മർദ്ദിച്ചത്. ചെങ്ങന്നൂർ സ്വദേശി വയ്ക്കുന്ന വീടു പണിക്കാവശ്യമായ കമ്പിയും മറ്റു സാധനങ്ങളും കരാറുകാരൻ കൊണ്ടു വന്നപ്പോൾ നോക്കു കൂലിയായി 10,000 രൂപ ചുമട്ടു തൊഴിലാളികൾ ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ തയ്യാറാകാത്തതോടെ കരാറുകാരനെ മർദ്ദിക്കുകയായിരുന്നു.

ഐഎൻടിയുസി, സിഐടിയു എന്നീ യൂണിയനുകളിൽപെട്ട പതിനഞ്ചോളം പേരാണ് പ്രശ്‌നമുണ്ടാക്കിയത്. വാർക്കപ്പണി മേസ്തിരിയായ മണികണ്ഠനും മറ്റു മൂന്നു തൊഴിലാളികൾക്കും മർദ്ദനമേറ്റിട്ടുണ്ട്. സംഭവം മൊബൈലിൽ പകർത്തിയയാളെയും ഇവർ മർദ്ദിച്ചു.