ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഇളവുകൾ നൽകുമ്പോൾ മാർക്കറ്റുകളിലും മറ്റു പൊതുയിടങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന സാഹചര്യത്തിൽ, വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കോവിഡ് കാലത്ത് പാലിക്കപ്പെടേണ്ട സുപ്രധാനമായ അഞ്ച് തന്ത്രങ്ങളാണു കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽവച്ചിരിക്കുന്നത്.

ഔചിത്യ പൂർവമായ പെരുമാറ്റം, പരിശോധന, നിരീക്ഷണം, ചികിത്സ, വാക്‌സിനേഷൻ എന്നിവ കോവിഡിനെ പ്രതിരോധിക്കാൻ കൃത്യമായി പാലിക്കണമെന്നാണു കേന്ദ്രനിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ വാക്‌സിനേഷൻ വളരെയേറെ പ്രധാനപ്പെട്ടതാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ അറിയിച്ചു.

മാസ്‌കുകളുടെ ഉപയോഗം, കൈകളുടെ വൃത്തി, സാമൂഹിക അകലം പാലിക്കൽ, അടച്ചിട്ട ഇടങ്ങളിൽ ആവശ്യത്തിന് വെന്റിലേഷൻ ഉറപ്പാക്കുക എന്നീ കാര്യങ്ങൾ പ്രധാനമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

എത്രയും വേഗം പരമാവധി പേർക്കു വാക്‌സീൻ നൽകണമെന്നാണു നിർദ്ദേശം. ഡൽഹിയിലെ മാർക്കറ്റുകളിൽ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി തന്നെ വ്യക്തമാക്കിയതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണു കോടതി നിർദ്ദേശം. താഴെ തട്ടിലുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

ഇളവുകളുണ്ടെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തണം. അഞ്ച് കാര്യങ്ങളും കൃത്യമായി പാലിക്കപ്പെടണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോടു നിർദേശിച്ചു. വീണ്ടും രോഗബാധ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ഔചിത്യ പൂർവമായ പെരുമാറ്റങ്ങളിൽ നിലയുറപ്പിക്കണം.