ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന ഉത്തർപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോണും ബിരുദം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നൽകുമെന്നാണ് വാഗ്ദാനം.

ഈ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടിയടുക്കാനാകുമെന്നാണ് കോൺഗ്രസും പ്രിയങ്കയും കണക്കുകൂട്ടുന്നത്. 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുത്തെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഇതാണ് ഇത്തരത്തിലുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ നടത്താൻ കോൺഗ്രസ് ക്യാമ്പിനെ പ്രേരിപ്പിച്ചത്.

'കഴിഞ്ഞ ദിവസം ഞാൻ കുറച്ച് പെൺകുട്ടികളെ കണ്ടു. പഠനത്തിനും സുരക്ഷയ്ക്കുമായി മൊബൈൽ ഫോൺ വേണമെന്ന് അവർ എന്നോട് പറഞ്ഞു. തിരഞ്ഞടുപ്പിലൂടെ അധികാരത്തിൽ വന്നാൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോണും ബിരുദം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നൽകാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയക്കട്ടെ' സാമൂഹുക മാധ്യമത്തിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ പ്രിയങ്ക പറഞ്ഞു.

ഈ ആഴ്ച പ്രിയങ്ക നൽകുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് ഉടൻ പുറത്തിറക്കാൻ പോകുന്ന പ്രകടന പത്രികയുടെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വോട്ടർമാരുടെ കണക്കും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മുൻകാലങ്ങളിൽ സംസ്ഥാനത്ത് സമാജ് വാദി പാർട്ടിയും ബിജെപിയും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വാഗ്ദാനം നൽകിയിരുന്നു.