ലഖ്‌നൗ: പത്താംക്ലാസുകാരൻ സ്കൂളിനുള്ളിൽ വെച്ച് സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലാണ് സംഭവം നടന്നത്. വെടിയുതിർത്ത വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ബുധനാഴ്ച പതിനാല് വയസ്സുള്ള രണ്ട് ആൺകുട്ടികൾ തമ്മിൽ സീറ്റ് വിഷയത്തിൽ തർക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ അമ്മാവന്റെ തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാർത്ഥി തർക്കമുണ്ടാക്കിയ സഹപാഠിയെ വെടിവെയ്ക്കുകയായിരുന്നു. മൂന്നുതവണയാണ് നിറയൊഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തലയിലും നെഞ്ചിലും വയറിലുമായാണ് വെടിവെച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥി സ്‌കൂൾ ഗ്രൗണ്ടിൽ എത്തി വീണ്ടും വെടിയുതിർത്തു. അദ്ധ്യാപകർ ചേർന്നാണ് വിദ്യാർത്ഥിയെ കീഴടക്കിയത്.