ലക്നൗ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഇരുപത്തിനാല് മണിക്കൂറിനിടെ 15,353 പേർക്കാണ് രോഗംബാധിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,15,296 ആയി. 6,11,622 പേർ രോഗമുക്തരായി.

സംസ്ഥാനത്ത് 71,241 സജീവകേസുകളാണുള്ളത്. ശനിയാഴ്ചയും 12,000ത്തിലധികം പേർക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ സർക്കാർ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 30 വരെ സ്‌കൂളുകൾ അടച്ചു.

മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തി. നവരാത്രി, റമദാൻ ആഘോഷങ്ങൾ വരാനിരിക്കെയാണ് സർക്കാർ തീരുമാനം. ദിവസവും ഒരുലക്ഷം ആർടിപിസിആർ ടെസ്റ്റ് നടത്തും.

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ലക്നൗവിൽ വിളിച്ചുചേർത്ത കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.

4000 ഐസിയു കിടക്കകൾ ഒരുക്കാനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. ഇതിൽ 2000 കിടക്കകൾ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകൾ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിർദ്ദേശം. കൂടാതെ കൂടുതൽ ആംബുലൻസുകൾ തയാറാക്കി വെക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.