ലക്നൗ: ഉത്തർപ്രദേശിൽ പ്രതാപ്ഗഡിൽ പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷം ഏറ്റുമുട്ടലിൽ കലാശിച്ചു. വ്യാഴാഴ്ച പ്രദേശത്തുനിന്ന് കാണാതായ ദീപക് (11) എന്ന കൗമാരക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകുന്നതിനിടെയാണ് നാട്ടുകാർ പൊലീസിനെതിരെ തിരിഞ്ഞത്.

കാൻഷിറാം സ്വദേശിയാണ് ദീപക്. വ്യാഴാഴ്ച കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ് കളിക്കാൻ പോയ ദീപക് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ട്. കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം രാവിലെ വീടിനു സമീപമുള്ള ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

മൃതദേഹവുമായി നാട്ടുകാർ റോഡിലിരുന്ന് പ്രതിഷേധിച്ചു. മൃതദേഹം ഏറ്റെടുക്കാൻ വന്ന പൊലീസുകാരെ നാട്ടുകാർ ഓടിക്കുകയായിരുന്നു. കൂടുതൽ സംഘമായി എത്തിയ പൊലീസ് നാട്ടുകാർക്ക് ലാത്തിച്ചാർജ് നടത്തി. മൃതദേഹം പിടിച്ചെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.