മുംബൈ: സൈബർ ലോകത്തു കൂടി വിവാദങ്ങൾ ക്ഷണിച്ചു വരുത്തുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. നടി ഊർമിള മതോണ്ട്ക്കറിനെ കടന്നാക്രമിച്ച് കങ്കണ റണൗത്ത്. മുംബൈയ്ക്കെതിരെ കങ്കണ നടത്തിയ പരാമർശത്തിൽ ഊർമിള കങ്കണയെ വിമർശിച്ചതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം.ഊർമിള തന്റെ പ്രതിബന്ധങ്ങളെ പരിഹസിച്ചെന്നു പറഞ്ഞ കങ്കണ ഊർമിള ഒരു സോഫ്റ്റ് പോൺ നടിയാണെന്നും ആരോപിച്ചു.

'ഊർമിള മതോണ്ട്ക്കർ നൽകിയ നിന്ദ്യമായ ഒരഭിമുഖം ഞാൻ കണ്ടു. എന്റെ പോരാട്ടങ്ങളെ പരിഹസിച്ചു. ബിജെപി ടിക്കറ്റിനായി ഞാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഊർമിള ഒരു സോഫ്റ്റ് പോൺ സ്റ്റാറാണ്. അവർ അവരുടെ അഭിനയം കൊണ്ടല്ല അറിയപ്പെടുന്നത് എന്നത് തീർച്ചയാണ്. സോഫ്റ്റ് പോൺ ചെയ്യുന്നതു മൂലമാണ് അവർ അറിയപ്പെടുന്നത്,' കങ്കണ പറഞ്ഞു. ടൈംസ് നൗവിനോടാണ് കങ്കണയുടെ പ്രതികരണം.

കങ്കണയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കർ, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ രംഗത്തു വന്നു. ഊർമിളയുടെ അത്യുജ്ജല പ്രകടനവും ഡാൻസും ഞാൻ ഓർമിക്കുന്നു എന്നാണ് സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊർമിള എന്നാണ് അനുഭവ് സിൻഹയുടെ പ്രതികരണം. നേരത്തെ കങ്കണ മുംബൈയ്ക്കെതിരെയും ബോളിവുഡിനെതിരെയും നടത്തിയ ആരോപണങ്ങൾക്കെതിരെ ഊർമിള മതോണ്ട്ക്കർ രംഗത്തു വന്നിരുന്നു.

കങ്കണ അനാവശ്യമായി ഇരവാദം നടത്തുകയാണെന്ന് ആരോപിച്ച ഊർമിള കങ്കണയുടെ സംസ്ഥാനമായ ഹിമാചൽ പ്രദേശിലാണ് മയക്കു മരുന്ന് മാഫിയയുടെ ഉറവിടം എന്നും ആദ്യം അവിടെ അന്വേഷണം നടത്തണമെന്നുമാണ് പ്രതികരിച്ചത്. ' ഈ നഗരത്തെ ആരും സ്‌നേഹിക്കുന്നോ അതു പോലെ തന്നെ അവർക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു മകളെന്ന നിലയിൽ ഈ നഗരത്തിനെതിരെ നടത്തുന്ന അപകീർത്തി പരമായ ഒരു പ്രസ്താവനയും ഞാനൊരിക്കലും സഹിക്കില്ല. നിങ്ങൾ അത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ നിങ്ങൾ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുകയാണ്,' ഊർമിള പറഞ്ഞു.

' ഒരു വ്യക്തി എല്ലായ്‌പ്പോഴും അലറുന്നുണ്ടെങ്കിൽ അവർ സത്യം സംസാരിക്കുന്നു എന്നല്ല അർത്ഥം. ചില ആൾക്കാർക്ക് എല്ലായ്‌പ്പോഴും ഒച്ച വെച്ചുകൊണ്ടിരിക്കും, അത് പരാജയപ്പെട്ടാൽ ഇരവാദം നടത്തും. ഇതും പരാജയപ്പെട്ടാൽ വുമൺ കാർഡ് കളിക്കും,' ഊർമിള കൂട്ടിച്ചേർത്തു.