കാബൂൾ: കാബൂൾ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കൽ കൂടുതൽ ദുഷ്‌കരമാകുന്നതായി റിപ്പോർട്ട്. ഐസിസ്, അൽഖ്വയിദ ഭീകരസംഘടനകൾ അഫ്ഗാനിൽ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും ജർമനിയും. കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദ്ദേശം.

'കാബൂൾ വിമാനത്താവളത്തിലെ കവാടങ്ങൾക്ക് പുറത്ത് സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ, യുഎസ് സർക്കാർ പ്രതിനിധികളുടെ വ്യക്തിഗത നിർദ്ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാൻ ഞങ്ങൾ യു.എസ്. പൗരന്മാരോട് നിർദ്ദേശിക്കുന്നു,' യു.എസ്. എംബസി വക്താവ് അറിയിച്ചു.

പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് ജർമൻ എംബസിയും വിലക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് താലിബാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും അതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി ഇമെയിലിലൂടെയാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.

അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിലെ ഈ തിക്കും തിരക്കും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.ഇതിനു പുറമെ കടുത്ത ചൂടും പൊടിയും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയിൽ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാൻ താലിബാൻ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ റൺവേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.

സുരക്ഷാഭീഷണി തള്ളിക്കളയാനാവില്ലെന്നും രാജ്യത്ത് നിന്ന് പോകാൻ ശ്രമിക്കുന്ന ആളുകൾക്ക് ഈ ആഴ്ചയോടെ തന്നെ അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സംസാരിച്ച ഒരു താലിബാൻ പ്രതിനിധി പറഞ്ഞു.അതേസമയം കാബൂളിൽ നിന്ന് 168 പേരെ കൂടി ഇന്ത്യ ഒഴിപ്പിച്ചു. വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരിച്ചതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ പൗരന്മാരും ഈ വിമാനത്തിലുണ്ടെന്നാണ് സൂചന. അഫ്ഗാനിൽ നിന്നുള്ള 222 ഇന്ത്യക്കാർ നേരത്തെ ഡൽഹിയിലെത്തിയിരുന്നു.