ന്യൂയോർക്ക്: ക്രിക്കറ്റ് കളിക്കിടെ തോൽവി ഉറപ്പായാൽ സ്റ്റമ്പ് ഊരിമാറ്റി കളി അലമ്പാക്കുന്ന ചില കുട്ടികളെ കണ്ടിട്ടില്ലേ. അതിലും കഷ്ടമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാര്യം. ബന്ധുക്കളും സ്വന്തം പാർട്ടിയിലെ അംഗങ്ങളും വരെ പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ മുടന്തൻ ന്യായങ്ങൾ നിരത്തുകയാണ് ട്രംപ് ചെയ്യുന്നത്. ഇത്രയും മാന്യത ഇല്ലാത്ത ഒരു പ്രസിഡന്റ് അമേരിക്കയുടെ ചരിത്രത്തിൽ ഇത് ആദ്യമാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിൽ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് വൈറ്റ് ഹൗസിൽനിന്ന് ട്രംപ് എന്തെല്ലാം കടുംവെട്ട് നടത്തും എന്ന ആശങ്കയുമുണ്ട്. അമേരിക്കൻ ജനത നടവിരൽ ഉയർത്തിയാണ് പലയിടത്തും ട്രംപിനെ പരിഹസിച്ചത്.

തെരഞ്ഞെടുപ്പിൽ വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വിർജീനിയയിലെ ഗോൾഫ്? ക്ലബിലെത്തി മടങ്ങിയ ഡോണൾഡ് ട്രംപിന് നേരെ അശ്ലീല ആംഗ്യപ്രദർശനവുമായി പ്രതിഷേധമുണ്ടായി. ുടർച്ചയായ രണ്ടാം ദിവസവും വിർജീനിയയിലെ ഗോൾഫ് ക്ലബിലെത്തി സമയം ചെലവഴിച്ച ശേഷം വൈറ്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ മടങ്ങുകയായിരുന്ന ട്രംപിന് നേരെ വഴിയരികിൽ കാത്തുനിന്ന ബൈഡൻ അനുകൂലികൾ പ്രതിഷേധം അറിയിക്കുകയായിരുന്നു. ചിലർ ട്രംപിന് നേരെ മുദ്രാവാക്യങ്ങളും ഉയർത്തി.നെവാഡയിൽ സംസ്ഥാനം വിട്ടുപോയവർ ആയിരക്കണക്കിന് വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് ട്രംപ് പറയുന്നത്. മരിച്ചവർവരെ വോട്ട് ചെയ്തു.വോട്ടുകൾ എണ്ണുന്നതിനും ഒപ്പുകൾ പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്വെയറിൽ തെറ്റുണ്ടായി. പെൻസിൽ വാനിയിലും ജോർജിയയിലും വൻ ക്രമക്കേട് നടന്നുവെന്നു അദ്ദേഹം ആരോപിക്കുന്നു. എന്നാൽ കോടതിയിൽ ഇതിനെ പിന്തുണക്കുന്ന തെളിവുകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇത് അമേരിക്കയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് റിപ്പബ്ലിക്കൻ നേതാക്കൾവരെ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

എല്ലാം ദേഷ്യവും തീർക്കുന്നത് ചൈനക്കെതിരെ

ഭരണത്തുടർച്ചയെന്ന സുന്ദര സ്വപ്നം അമേരിക്കക്കാർ ഇല്ലാതാക്കിയെങ്കിലും അതിന്റെയെല്ലാം ദേഷ്യം ട്രംപ് തീർക്കുന്നത് ചൈനയോടായിരിക്കുമെന്ന് സൂചനകൾ. സ്ഥാനമൊഴിയും എന്ന സൂചന ഇനിയും നൽകാത്ത ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയും ചൈനയ്‌ക്കെതിരെ നടപടികളെടുക്കാൻ സമയമുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇതെല്ലാം ബാധിക്കുന്നത് പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയാവും. ലോകരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുക എന്നതിലേക്ക് അദ്ദേഹത്തിന് അക്ഷീണം പ്രയത്നിക്കേണ്ടിവരും എന്നത് തന്നെ കാരണം.പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ട്രംപ് ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇതിൽ ആദ്യത്തേത് ലോകം മുഴുവൻ കോവിഡ് പരത്തിയതിന്റെ ഉത്തരവാദി ചൈനയെന്നതിലാണ്.

കൊവിഡിനെ ചൈനാവ്യാധി എന്ന് ആദ്യം വിശേഷിപ്പിച്ച ട്രംപ്, ചൈനയുടെ പേരിലാണ് ലോക ആരോഗ്യ സംഘടനയെ പോലും രൂക്ഷമായി വിമർശിക്കുവാൻ മുതിർന്നത്. രണ്ടാമതായി അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ ക്ഷീണവും ചൈനയുടെ തലയിലാക്കുവാനാണ് ട്രംപ് താത്പര്യപ്പെടുന്നത്. കോവിഡ് കാലഘട്ടത്തിന് മുൻപ് ചൈനയുമായി വ്യാപര യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്ക ഏകപക്ഷീയമായി ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.സൗത്ത് ചൈന മോണിങ് പോസ്റ്റിലെ മാർക്ക് മാഗ്നിയറുടെ അഭിപ്രായ പ്രകാരം ഇനിയുള്ള നാളുകളിൽ ട്രംപിന്റെ നീക്കങ്ങൾ ചൈനയ്ക്ക് എതിരെയാവുമെന്ന് തന്നെയാണ്. ഇതിനായി തായ്വാനെ ഉപയോഗിക്കുവാനും സാദ്ധ്യതയുണ്ട്.

ചൈനയിൽ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടി ചൈനീസ് പൗരന്മാർക്ക് പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവർക്ക് വിസ നിയന്ത്രണമടക്കമുള്ള കർശനമായ നടപടികളിലേക്ക് ട്രംപ് കടക്കുവാൻ സാദ്ധ്യതയുണ്ട്. ടിക് ടോക്ക്, വീ ചാറ്റ് എന്നിവയ്ക്ക് ശേഷം കൂടുതൽ ചൈനീസ് ആപ്ലിക്കേഷനുകളെ അമേരിക്കയിൽ നിന്നും പടികടത്തുവാനും ഇനിയുള്ള നാളുകളിൽ ട്രംപ് ശ്രമിച്ചേക്കാം. ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടി ട്രംപിന്റെ മുൻപിലുണ്ടെന്നതും അദ്ദേഹത്തിന് പ്രചോദനമാകാം.

അതേസമയം ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റാലും ചൈനയുമായുള്ള ബന്ധം മുൻപത്തേ പോലെ ഊഷ്മളമാകുവാൻ സാദ്ധ്യതയില്ല. പ്രസിഡന്റായി വിജയിച്ച ശേഷം ബൈഡൻ നൽകിയ പ്രസംഗത്തിൽ ലോകത്തെ നേതാവായുള്ള അമേരിക്കയുടെ പെരുമ തിരിച്ചു പിടിക്കും എന്നാണ് അണികളോട് പറഞ്ഞത്. കഴിഞ്ഞ നാല് വർഷത്തിനിടെ ചൈനയുടെ ശക്തി ഗണ്യമായി വർദ്ധിച്ചത് കണക്കിലെടുത്താൽ ബൈഡന്റെ നയങ്ങളിൽ പലതും ട്രംപ് ഭരണകൂടവുമായി ചില സാമ്യത പുലർത്തുമെന്ന് കരുതുന്നവരും ഉണ്ട്. ഇത്തരമൊരു വികാരമാണ് കോർനെൽ യൂണിവേഴ്സിറ്റിയിലെ നിയമ വിഭാഗത്തിലെ പ്രൊഫസറായ സാറാ ക്രെപ്സ് പങ്കുവയ്ക്കുന്നത്. ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് 73 ശതമാനം അമേരിക്കക്കാരും ചൈനയെ ഇഷ്ടപ്പെടുന്നില്ല എന്നതാണ്.