വാഷിങ്ടൺ: പുതിയ യുദ്ധങ്ങളൊന്നും തുടങ്ങാത്ത പ്രസിഡന്റായിരുന്നു താൻ എന്ന് ലോകത്തെ ഓർമ്മിപ്പിച്ചാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്. ഒരേസമയം, അറബ് രാജ്യങ്ങളുമായും ഇസ്രയേലുമായും ബന്ധം തു‌ടരാനും ബദ്ധവൈരികളായ അറബ് രാജ്യങ്ങളെയും ഇസ്രയേലിനെയും പരസ്പര സഹകരണം വളർത്താനും ട്രംപിന് കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ ട്രംപിന്റെ വിദേശ നയങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുകയാണോ പ്രസിഡന്റ് ജോ ബൈഡൻ എന്ന ചർച്ചകൾ സജീവമാകുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള (യുഎഇ) എഫ് -35 ജെറ്റുകളും സൗദി അറേബ്യയിലേക്കുള്ള ആയുധങ്ങളുടെ വിൽപ്പനയും ജോ ബൈഡൻ മരവിപ്പിച്ചിച്ചതോട‌െയാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ നിർണായക ഉടമ്പടിയായ അബ്രഹാം ഉടമ്പടിയിലാണ് ബന്ധം ഉണ്ടായിരിക്കുന്നത്. ഇതിലൂടെ ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലിനെ അംഗീകരിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സമ്മതിച്ചതിനെത്തുടർന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഒരു അറബ് രാജ്യത്തിന് എഫ് -35 ജെറ്റുകൾ നൽകാൻ സമ്മതിച്ചത്.

ട്രംപ് ഭരണകൂടം അംഗീകരിച്ച ആയുധ വിൽപ്പന ബൈഡൻ ഭരണകൂടം അവലോകനം ചെയ്യുന്നത് അസാധാരണമല്ലെന്നും താൽക്കാലികമായി നിർത്തിവച്ചിട്ടും ഇടപാടുകൾ പലതും മുന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നും യുഎസ് അധികൃതർ പറഞ്ഞു. നേതൃത്വത്തിന് അവലോകനം നടത്താൻ അവസരം നൽകുന്നതിനായി നിരവധി പ്രതിരോധ വിൽ‌പന നടപ്പാക്കുന്നത് ഭരണകൂടം താൽ‌ക്കാലികമായി നിർത്തുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ഇത് ഏതൊരു മാറ്റത്തിന് സമാനമായ ഒരു പതിവ് അഡ്‌മിനിസ്ട്രേറ്റീവ് നടപടിയാണ്, ഇത് സുതാര്യതയ്ക്കും നല്ല ഭരണത്തിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു, വക്താവ് വ്യക്തമാക്കി. മാനുഷിക ദുരന്തം നേരിടുന്ന യെമനിൽ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന നടത്തുന്ന ആക്രമണങ്ങൾക്ക് നൽകുന്ന പിന്തുണ പിൻവലിക്കുന്ന കാര്യവും പരി​ഗണനയിലാണെന്ന സൂചനകൾ അമേരിക്കൻ ഭരണകൂടം നൽകിക്കഴിഞ്ഞു.