വാഷിങ്ടൺ: ഇസ്രയേലിന് പിന്നാലെ അമേരിക്കയും പതുക്കെ മാസ്‌ക് വിമുക്തമാകുന്നു. വാക്‌സീൻ ഡോസുകൾ പൂർണമായും കുത്തിവെച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന ഇളവ് അമേരിക്ക നൽകും. യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ നിർദേശമാണ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ പൗരന്മാരെ അറിയിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ നൽകി. ഇതുവഴി കൂടുതൽ പേർ വാക്‌സീനെടുക്കാൻ സന്നദ്ധരാവുമെന്നും യു.എസ് കണക്കുകൂട്ടുന്നു.

കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക മുഹൂർത്തമാണിതെന്നും മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

കഴിഞ്ഞ ദിവസം അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ അനുമതി നൽകിയിരുന്നു. ഇതോടെ 13 മില്യൺ പേർക്ക് കൂടി അമേരിക്കയിൽ കോവിഡ് വാക്‌സിൻ ലഭിക്കും. 2000 കൗമാരക്കാരിൽ നടന്ന കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ വാക്‌സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞതോടെയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

16 വയസിന് മുകളിലുള്ളവർക്ക് നേരത്തെ തന്നെ കോവിഡ് വാക്‌സിന് അമേരിക്ക അനുമതി നൽകിയിരുന്നു. കാനഡയാണ് 12 മുതൽ 15 വയസ് വരെ പ്രായമുള്ളവരിൽ കോവിഡ് വാക്‌സിൻ നൽകാൻ അനുമതി നൽകിയ ആദ്യ രാജ്യം. ഫൈസർ വാക്‌സിനാണ് അമേരിക്കയും അനുമതി നൽകിയത്.