ഇൻഡോർ: നാലു ദിവസത്തെ യാഗം നടത്തിയാൽ കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂർ. കൊവിഡിന്റെ രണ്ടാം വരവിൽ ദുരിതമനുഭവിക്കുകയാണ് ഇന്ത്യ. ആരോഗ്യമേഖലയിൽ കനത്ത പ്രതിസന്ധിയാണ് കോവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. ദുഷ്‌കരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് മഹാമാരിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വിവാദ പ്രസ്താവന.

ഇൻഡോറിലെ കോവിഡ് കെയർ സെന്റർ ഉദ്ഘാടന വേളയിലാണ് ഉഷാ താക്കൂറിന്റെ വിവാദ പരാമർശം. പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലുദിവസത്തെ യാഗം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. നമ്മുടെ പൂർവ്വികർ മഹാമാരികളിൽ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പർശിക്കുക പോലുമില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ കൊവിഡിന്റെ മൂന്നാ തരംഗം ആദ്യം കുട്ടികളെയാണ് ബാധിക്കുക. ഇതിനായി മധ്യപ്രേദശ് സർക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. മഹാമാരിയെ ഞങ്ങൾ വിജയകരമായി മറികടക്കും. ഉഷാ താക്കൂർ വിശദമാക്കി.

ഇൻഡോർ എയർപോർട്ടിൽ പരസ്യമായ പൂജ നടത്തിക്കൊണ്ട് ഉഷ ഥാക്കൂർ കഴിഞ്ഞ മാസം വിവാദത്തിലുൾപ്പെട്ടിരുന്നു. എയർപോർട്ടിലുള്ള ദേവി അഹില്യ ഭായ് ഹോക്കറുടെ പ്രതിമയ്ക്ക് മുമ്പിൽ വച്ചായിരുന്നു പൂജ. എയർപോർട്ട് ഡയറക്ടറും ജീവനക്കാരുമടക്കം ഉള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫേസ് മാസ്‌ക് ധരിക്കാതെയാണ് ബിജെപി മന്ത്രിയായ ഉഷ ഥാക്കൂർ പൂജയിൽ പങ്കെടുത്തത്. ഇതും വലിയ തോതിൽ വിമർശനത്തിന് കാരണമായി.

മുമ്പും മാസ്‌ക് ധരിക്കാത്തത് മൂലം മന്ത്രി ഉഷ താക്കൂറിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കാതെ നടക്കുന്ന മന്ത്രിയെ പലപ്പോഴും പലരും ചോദ്യം ചെയ്തിട്ടുമുണ്ട്. പതിവായി പലവിധ പൂജ നടത്തുന്നതിനാൽ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. ചാണകം കൊണ്ട് നിർമ്മിച്ച 'കൗ ഡങ് കേക്ക്' ഒരെണ്ണം കത്തിച്ച് പൂജ നടത്തിയാൽ 12 മണിക്കൂർ നേരത്തേക്ക് വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കും എന്നായിരുന്നു അന്ന് വിശദീകരണത്തിനൊപ്പം മന്ത്രി പറഞ്ഞത്.