ദെഹ്‌റാദൂൺ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം അതിവേഗത്തിൽ വ്യാപിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ച് ഈ വർഷത്തെ കൻവർ യാത്രയ്ക്ക് ഉത്തരാഖണ്ഡ് സർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. ഈ വർഷത്തെ കൻവർ യാത്രയ്ക്ക് അനുമതി നൽകരുതെന്നു കാട്ടി ഐ.എം.എ. മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കത്തയച്ചിരുന്നു.

കോവിഡ് 19-ന്റെ ആദ്യ തരംഗം മൂലം കഴിഞ്ഞ വർഷത്തെ കൻവർ യാത്രയും സർക്കാർ റദ്ദാക്കിയിരുന്നു. കൻവർ യാത്രയ്ക്ക് തടസ്സമില്ലെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം വന്നതിനുശേഷമാണ് ഉത്തരാഖണ്ഡ് സർക്കാർ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് ഈ മാസം 25 മൂതൽ യാത്രയ്ക്ക് അനുമതി നൽകുമെന്ന് യു.പി. സർക്കാർ വ്യക്തമാക്കിയിരുന്നു. വളരെക്കുറച്ച് ആളുകൾമാത്രമേ യാത്രാനുമതി ഉള്ളൂ. ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്തതിന്റെ സർട്ടിഫിക്കറ്റും യാത്രയ്ക്ക് നിർബന്ധമാണ്.

വിശ്വാസപ്രകാരം ജൂലായ് 25 മുതൽ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചവരെയാണ് കൻവർ യാത്ര നടത്തുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാണ, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ള കോടികണക്കിനു ശിവഭക്തർ ഹരിദ്വാറിൽ സംഗമിക്കും. ഇവിടെ ഗംഗാനദിയിൽനിന്നു ശേഖരിക്കുന്ന വെള്ളം കലശങ്ങളിൽ സംഭരിക്കുകയാണ് പതിവ്. പിന്നീട് ഇവ വീടുകളിലെയോ അമ്പലങ്ങളിലെയോ ശിവലിംഗത്തിൽ അഭിഷേകം ചെയ്യും.