തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്ത് കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് സതീശൻ ആരോപിച്ചു. കേന്ദ്രവും സംസ്ഥാനവുമുള്ള ഒത്തുകളി സംശയം ശക്തമാവുകയാണ്. കുഴൽപ്പണ കേസന്വേഷണവും ലാഘവത്തിലാണ്. മുവാറ്റുപുഴ പോക്‌സോ കേസിലെ മാത്യു കുഴൽ നാടന്റെ ഇടപെടൽ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്ന ഡി വൈ എഫ് ഐക്കാർ ആദ്യം വണ്ടി പെരിയാറിലും പിന്നീട് വടകരയിലും പോകണമെന്ന് സതീശൻ ആക്ഷേപിച്ചു.

മരം മുറി കേസിൽ പ്രധാന രേഖകൾ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറി നിർബന്ധിത അവധിയെടുത്തിരിക്കുകയാണ്. എൽ ഡി എഫ് സർക്കാരിന്റേത് സ്റ്റാലിൻ ഭരണമാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി.നിയമസഭ കയ്യാങ്കളി കേസിൽ സി പി എമ്മിന്റേത് ദുർബല വാദമാണ്. ഉമ്മൻ ചാണ്ടി ബഡ്ജറ്റ് അവതരിപ്പിച്ചാൽ എതിർക്കില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന സഭാ രേഖയുണ്ട്.

കെ എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. സി പി എം മറന്നാലും ജോസ് കെ മാണി അത് മറക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ സംസ്ഥാനത്ത് പെരുകുകയാണ്. ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. ലഹരി മരുന്നിന്റെ വ്യാപനം തടയണം. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാകും.

കോവിഡ് മരണ നിരക്ക് സംബന്ധിച്ച് വ്യക്തമായ ഉത്തരം സർക്കാർ നൽകുന്നില്ല. ഐ സി എം ആർ മാനദണ്ഡമനുസരിച്ച് കോവിഡ് മരണ നിരക്ക് പുനഃപരിശോധിക്കണം. ഒന്നാം തരംഗത്തിലേയും രണ്ടാം തരംഗത്തിലേയും മരണത്തിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കണം. സുപ്രീം കോടതി നിർദ്ദേശിച്ച സഹായം അർഹരായവർക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.