കണ്ണൂർ: നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ
സത്യവാങ്മൂലം നൽകി സർക്കാർ നാണം കെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ നടന്ന അക്രമം എംഎ‍ൽഎമാരുടെ പ്രിവ്‌ലെജിൽ വരില്ല ഞങ്ങൾ ഇതു നേരത്തെ പറഞ്ഞതാണ്. നിയമസഭയിൽ ഒരു എംഎ‍ൽഎ മറ്റൊരു എംഎ‍ൽഎയെ കുത്തി പരുക്കേൽപ്പിച്ചാൽ പ്രിവ്‌ലെജിൽ വരുമോ? ഇതു ഞാൻ നേരത്തെ നിയമസഭയിൽ ചോദിച്ചതാണ്.ഇതിന്റെ മറ്റൊരു അർത്ഥത്തിലാണ് സുപ്രീം കോടതി ജഡ്ജി ചോദിച്ചിരിക്കുന്നത്. ഒരാൾ മറ്റൊരാളെ വെടിവച്ചാൽ പ്രിവ് ലേജിൽ വരുമോയെന്നാണ് കോടതി ചോദിച്ചത്. കോടതിയുടെ മുൻപിൽ സർക്കാർ നാണം കെട്ടിരിക്കുകയാണ്.

കേരള കോൺഗ്രസിന്റെ ഇടപെടൽ കാരണമാണ് സർക്കാർ കോടതിയിൽ നിലപാട് മാറ്റിയത്. എങ്ങനെയെങ്കിലും അധികാരം പിടിച്ചു നിർത്താനാണ് ശ്രമിക്കുന്നത്. നിയമസഭയിൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് വേണമെങ്കിൽ ബജറ്റ് അവതരിപ്പിക്കാമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അന്നത്തെ സർക്കാരിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയായിരുന്നില്ലേ ഉമ്മൻ ചാണ്ടി. കെ.എം മാണിക്കെതിരെയാണ് സമരമെന്ന് അന്ന് കോടിയേരി ബാലകൃഷ്ണൻ തുറന്നു പറഞ്ഞതാണ്. അദ്ദേഹം കെ എം മാണിക്കെതിരെ നടത്തിയ പ്രസംഗങ്ങളുടെ ഡിജിറ്റൽ തെളിവുകൾ മുൻപിലുണ്ട്.

നിയമസഭയിൽ പ്രതിപക്ഷം നടത്തിയ സമരം ജനങ്ങൾ മുഴുവനായി കണ്ടതാണെന്നും വി.ഡി സതീശൻ പറഞ്ഞു. പരിപാടിയിൽ പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അദ്ധ്യക്ഷനായി സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു