ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് ഈ സത്യപ്രതിജ്ഞാ മാമാങ്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ജനങ്ങൾക്ക് മാതൃകയാകേണ്ട സർക്കാർ ഈ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വേണം സത്യപ്രതിജ്ഞയെന്ന് ഏത് ചട്ടമാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രിസഭായോഗം മാസങ്ങളായി ഓൺലൈനായാണ് ചേരുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.ജനങ്ങൾക്കുള്ള സർക്കാരിന്റെ സന്ദേശം കൂടിയാണ് ഓൺലൈൻ മന്ത്രിസഭായോഗങ്ങൾ.

ഭരണത്തുടർച്ച എന്തും ചെയ്യാൻ ജനം നൽകിയ ലൈസൻസാണെന്ന മട്ടിലായിരുന്നു ഇടതുമുന്നണിനേതാക്കളുടെ കേക്കുമുറിച്ചുള്ള ആഘോഷമെന്ന് മുരളീധരൻ പറഞ്ഞു. കുടുംബാംഗങ്ങൾക്കിടയിൽപ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിർത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള നഗരത്തിൽ ചട്ടലംഘനത്തിന് എൽഡിഎഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.